കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംയുക്ത സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങിൽ രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കുന്നതിനായി കൊല്ലത്തേക്കു തിരിച്ച രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എയർ വൈസ് മാർഷൽ എസ്.കെ. വിധാതെ, പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്നു യാത്രയാക്കി.

അമൃതാനന്ദമയീ മഠം സന്ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്കു മടങ്ങിയെത്തുന്ന രാഷ്ട്രപതി രാവിലെ 11.45നു കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരിന്റെ പൗര സ്വീകരണത്തിൽ പങ്കെടുക്കും. കടുംബശ്രീയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനവും പട്ടിവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ഉന്നതി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ രാഷ്ട്രപതി നിർവഹിക്കും. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ് ആൻഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവും രാഷ്ട്രപതി നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.