കേരളത്തിലെ ഐ. ടി വ്യവസായ മേഖലയുടെ മുന്നേറ്റത്തിനായി ഐ. ടി രംഗത്തെ വിദഗ്ധരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഐ. ടി ഹൈപവർ കമ്മിറ്റി യോഗം നടന്നു.  ഐ. ടി രംഗത്തെ പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിലെ ഐ. ടി മേഖലയുടെ കുതിപ്പിനായി പുതിയ ആശയങ്ങൾ യോഗത്തിൽ പങ്കെടുത്ത വിദഗ്ധർ മുന്നോട്ടു വച്ചു.

കേരളത്തിന്റെ പ്രത്യേകതകളും സാധ്യതകളും എടുത്തുകാട്ടി ഐ. ടി കേന്ദ്രം എന്ന നിലയിൽ പ്രചാരം നൽകേണ്ടതുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഐ.ടിയുടെ വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട മേഖലകളെക്കുറിച്ചും ഐ. ടിയെ ബ്രാൻഡ് ചെയ്യേണ്ടതിന്റേയും മാർക്കറ്റ് ചെയ്യേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു.  വിദഗ്ധരുടെ അഭിപ്രായം തേടുന്നതും ആശയങ്ങൾ പ്രാവർത്തികമാക്കുന്നതും ഐ. ടി രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

             യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ഐ. ടി സെക്രട്ടറി രത്തൻ ഖേൽക്കർ,  ഇൻഫോസിസ് മുൻ സി. ഇ. ഒ എസ്. ഡി. ഷിബുലാൽ, ടി. സി. എസ് സെന്റർ ഹെഡ് ദിനേശ് തമ്പി, ജിഫി. എ ഐ സി. ഇ. ഒ ബാബു ശിവദാസൻ, മെഡ്ജിനോം സി. ഇ. ഒ സാം സന്തോഷ്, അലയൻസ് സർവീസസ് ഇന്ത്യ സി. എം. ഡി ജിസൺ ജോൺ, ഡയറക്ടർ ഇ ആന്റ് വൈ റിച്ചാർഡ് ആന്റണി, യു. എസ്. ടി സി. എ. ഒ അലക്സാണ്ടർ വർഗീസ്, ഐ. ബി. എസ് സ്ഥാപക ചെയർമാൻ വി. കെ. മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.