കുട്ടികൾക്ക് ചൂടിൽ നിന്നും സംരക്ഷണം ഉറപ്പാക്കി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും കുട്ടികൾക്ക് ലഭ്യമാക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് പ്രത്യേക ക്ലാസ് ഏർപ്പെടുത്തുന്നത് നിരോധിക്കണം. പരീക്ഷകൾക്കായുള്ള സ്വകാര്യ ട്യൂഷൻ സെന്ററുകളിലെ  പ്രത്യേക പരിശീലനം നിർത്തലാക്കണം. കുട്ടികളെ സ്‌കൂളുകളിൽ വേർതിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നൽകുന്നതും തടയണം.

കുട്ടികളിൽ അനാവശ്യ മത്സരബുദ്ധി, സമ്മർദ്ദം, വിവേചനം എന്നിവ സൃഷ്ടിക്കുന്ന തരത്തിൽ നടത്തുന്ന പരീക്ഷകളിൽ മാറ്റം വരുത്താനും ഇത്തരം സന്ദേശങ്ങള്‍  പ്രദർശിപ്പിക്കുന്ന ഫ്‌ളക്‌സ് ബോർഡുകളും പരസ്യങ്ങളും ഒഴിവാക്കാനും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക്  ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാര്‍ അംഗങ്ങളായ സി.വിജയകുമാർ ശ്യാമളാദേവി പി.പി എന്നിവരുടെ ഫുൾ  ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എല്ലാ വർഷവും ഫെബ്രുവരി അവസാനമാണ് എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ നടക്കാറ്. ഇപ്രാവശ്യം ഏപ്രിൽ 26നാണ് നടക്കുന്നത്. എല്ലാ ദിവസവും കുട്ടികൾക്ക് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5.45 വരെയും പരീക്ഷക്കുള്ള ക്ലാസുകൾ നടത്തുന്നു. ക്രിസ്തുമസ് അവധിക്ക് പോലും 2 ദിവസം ഒഴികെ മറ്റെല്ലാ ദിവസവും ക്ലാസ് ഉണ്ട്. ഏപ്രിലിലെ കടുത്ത വേനൽചൂടിൽ എൽ.എസ്.എസ്, യു.എസ്.എസ്. ക്ലാസുകൾ നടക്കുകയാണെങ്കിൽ  കുട്ടികൾക്ക് വേനൽ അവധി ആസ്വദിക്കാനാകില്ല എന്നുമുള്ള പരാതി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.