കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെയുള്ള കനാലുകളുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ 1.02 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എംഎല്‍എ അറിയിച്ചു. ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ ജലവിതരണം നടന്നുകൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി മണ്ഡലത്തിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭ, പയ്യോളി നഗരസഭ, മൂടാടി, തിക്കോടി എന്നീ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.

ഈ വര്‍ഷത്തെ ജലവിതരണം ആദ്യഘട്ടത്തില്‍ തിരുവങ്ങൂര്‍ ബ്രാഞ്ച് കനാലിലും തുടര്‍ന്ന് നടേരി ഡിസ്ട്രിബ്യൂട്ടറിയിലുമാണ് നടത്തിയത്. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഭാഗങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലക്ഷാമം പരിഹരിക്കാന്‍ ഇതുവഴി കഴിഞ്ഞതായും എം എൽ എ പറഞ്ഞു.

ജലവിതരണത്തിന്റെ പുരോഗതി വിലയിരുത്താന്‍ കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരവിന്ദന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവർ എം എൽ എ യോടൊപ്പം കനാൽ പ്രദേശം സന്ദര്‍ശിച്ചു.