കേരളത്തെ നടുക്കിയ പ്രളയക്കെടുതിയിൽ ആരോഗ്യമേഖലയ്ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന് 325.5 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആലപ്പുഴയിൽ പറഞ്ഞു. പ്രളയ മേഖലയിൽ ഉൾപ്പെടുന്ന ചമ്പക്കുളം സി.എച്ച്.സി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചശേഷം കളക്ടറേറ്റിലെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് ലഭിക്കുമ്പോൾ നിലവിലുള്ള 40, 60 അനുവാദം കേരളത്തിന് ഇപ്പോൾ താങ്ങാനാവില്ലെന്നും ഒറ്റത്തവണ ഗ്രാൻഡായി മുഴുവൻ തുകയും അനുവദിക്കണമെന്നുമാണ് അഭ്യർത്ഥിച്ചിട്ടുളളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ല ഏറ്റവും പ്രളയബാധിതമായ ജില്ലയാണ്. ഇവിടെ ആരോഗ്യവകുപ്പിലെ ഡോക്ടർമാർ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. പ്രളയജലം ഒഴിഞ്ഞു തുടങ്ങുന്ന സമയത്ത് തന്നെ കൺട്രോൾ റൂം തുറന്നു. വെള്ളം കയറി പ്രവർത്തനരഹിതമായ ആശുപത്രികളെല്ലാം ഇപ്പോൾ പുനസ്ഥാപിച്ചിട്ടുണ്ട്. 38 താൽക്കാലിക ആശുപത്രികൾ പ്രളയത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രവർത്തിപ്പിച്ചു. പുറത്തുനിന്നും വന്നവരെക്കൂടി സന്നദ്ധപ്രവർത്തകരാക്കി മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ നമുക്കായി. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടു. എലിപ്പനിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ജില്ലയായിരുന്നു ആലപ്പുഴ. ഇത്തവണയും അത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട് എലിപ്പനി മരണങ്ങളാണ് സ്ഥിരീകരിച്ചത്. വലിയ ജീവഹാനി ് ഭയന്ന പ്രദേശമായിരുന്നു ആലപ്പുഴ. എലിപ്പനി പ്രതിരോധ ഗുളിക നന്നായി വിതരണം ചെയ്തു. എലിപ്പനി മൂലം മരണപ്പെട്ടവരുടെ ചരിത്രം പരിശോധിച്ചാൽ അവർ ഗുളിക കഴിക്കാത്തവരാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആലപ്പുഴ ഇനിയും കരുതിയിരിക്കണം. ഡെങ്കി ക്കുള്ള സാധ്യതയും കാണുന്നുണ്ട്. കൊതുക്‌നശീകരണം വ്യാപകമാക്കണം. ഇക്കാര്യത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഉറവിട നശീകരണം വളരെ കൃത്യമായി നടത്തേണ്ടതുണ്ട്. ക്ലോറിനേഷൻ നടക്കുന്നുണ്ട്. ജലജന്യരോഗങ്ങൾ ആയ കോളറ, മഞ്ഞപ്പിത്തം എന്നിവ തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ചുവരുന്നു. ചിക്കുൻഗുനിയയുടെ സാധ്യതയും തള്ളിക്കളയുന്നില്ല. ചില ആളുകൾ വാക്‌സിനേഷനെതിരെ വ്യാജ പ്രചരണവുമായി വരുന്നത് ആരോഗ്യ പ്രവർത്തനത്തെ പിന്നോട്ടടിക്കുന്നു. വാക്‌സിനേഷൻ എടുക്കാത്ത ആളുകളാണ് ഡിഫ്തീരിയ വന്ന് മരിക്കുന്നത്. വാക്‌സിനേഷൻ 100 ശതമാനം ആക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുമ്പോഴാണ് അതിനെതിരായി ചിലഭാഗങ്ങളിൽ നീക്കം ഉണ്ടാകുന്നത്. ആളുകളുടെ ജീവൻ രക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഇത്തരത്തിലുള്ള കുപ്രചരണം നടത്തുന്നവരെ താക്കീത് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേസെടുത്തത്. പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ 268 താൽക്കാലിക ആശുപത്രികളാണ് ആരോഗ്യവകുപ്പ് തുടങ്ങിയത.് എലിപ്പനി പ്രതിരോധിക്കാൻ കഴിഞ്ഞതുമൂലം വലിയൊരു മരണ നിരക്കാണ് കേരളത്തിന് കുറയ്ക്കാൻ ആയതെന്ന് മന്ത്രി പറഞ്ഞു. ചമ്പക്കുളം സി.എച്ച്.സി മന്ത്രി സന്ദർശിച്ചു.
ചമ്പക്കുളത്ത് ആംബുലൻസുമായി ബന്ധപ്പെട്ട് മരിച്ച മോഹനൻനായരുടെ വീട് മന്ത്രി സന്ദർശിച്ചു. കൂടാതെ വൃത്തിയാക്കൽപ്രവർത്തനത്തിൽ വ്യാപൃതനായിരിക്കെ പനി ബാധിച്ച് മരിച്ച നെടുമുടി ശങ്കരമംഗലത്ത് ഷിബുവിന്റെ വീടും മന്ത്രി സന്ദർശിച്ചു.
തുടർന്ന് കലക്ടറേറ്റിലെ ആസൂത്രണ സമിതി ഹാളിൽ കൂടിയ യോഗത്തിൽ ആലപ്പുഴയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഡി.എം.ഒ ഡോ.സി മുരളീധരൻപിള്ള, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാംലാൽ , ഡോ.സെറുഫിലിപ്പ്, ഡോ.സുമ, ഡോ.ലീലാമ്മ, ഡോ.ഷീബ എന്നിവർ യോഗത്തിൽ സംസാരിച്ചു.