ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ ആര്‍ ജി ആനന്ദ് കൊല്ലം ഒബ്‌സര്‍വേഷന്‍ ഹോം സന്ദര്‍ശിച്ചു. ജില്ലയിലെ ഒബ്‌സര്‍വേഷന്‍ ഹോമിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കായി കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള മാസി (മോണിറ്ററിങ് ആപ് ഫോര്‍ സീംലെസ് ഇന്‍സ്‌പെക്ഷന്‍) മുഖേന രാജ്യത്തെ എല്ലാ ഒബ്‌സര്‍വേഷന്‍ ഹോമുകളുടെയും പ്രവര്‍ത്തനം തത്സമയം പരിശോധിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് ഡോ ആര്‍ ജി ആനന്ദ് കൊല്ലത്ത് സന്ദര്‍ശനം നടത്തിയത്.

കുട്ടികളുടെ മാനസിക പരിവര്‍ത്തനത്തിന് ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനകളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടോ, അവരുടെ ഭക്ഷണം, താമസം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാണ്.
കേരളത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട ലഹരി, പോക്‌സോ കേസുകളില്‍ അതിവേഗം നടപടി സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായും കേരള പിറവി മുതല്‍ തന്നെ ലഹരിക്കെതിരായി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രത്യേക സ്‌ക്വാഡ് മുഖേന അതിവേഗ നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞുവെന്നും ഡോ ആര്‍ ജി ആനന്ദ് പറഞ്ഞു.


ജില്ലാ കലക് ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ്, എഡിഎം ബീനാറാണി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജെംലാ റാണി കെ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഐ സി അജീഷ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ഷണ്‍മുഖദാസ്, ആശാദാസ്, സൂപ്രണ്ട് മായ കെ എസ് തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.