കാസർഗോഡ്: പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് ഹാളില്‍ നടന്നു.രാവിലെ 10.30 ന് ആരംഭിച്ച നിധി സമാഹരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.ഉച്ചയ്ക്ക് ഒരു മണിക്ക് സമാഹരണ യജ്ഞം അവസാനിച്ചപ്പോള്‍ ലഭിച്ചത് 1,18, 08,391 രൂപ. പതിനാലര ഗ്രാം സ്വര്‍ണവും ലഭിച്ചു.വിവിധ തദ്ദേശ സ്ഥാപനങ്ങളും വ്യക്തികളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമെല്ലാം ഈ സദുദ്യമത്തില്‍ ഭാഗഭാക്കായി. ചെറുവത്തൂര്‍ പഞ്ചായത്ത് 20,72,405 രൂപയും പള്ളിക്കര പഞ്ചായത്ത് 10, 17,640 രൂപയും മടിക്കൈ പഞ്ചായത്ത് 5,80,000 രൂപയും നല്‍കി.റവന്യു വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ തുക ഏറ്റുവാങ്ങി.
രാവിലെ കെ.കുഞ്ഞിരാമന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ റവന്യു വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിധിശേഖരണം ഉദ്ഘാടനം ചെയ്തു.എം.രാജഗോപാലന്‍ എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍മാരായ വി.വി.രമേശന്‍, പ്രൊഫ: കെ.പി.ജയരാജന്‍, മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണ ഭട്ട് എന്നിവര്‍ പങ്കെടുത്തു ജില്ലാ കളക്ടര്‍ ഡോ: ഡി.സജിത് ബാബു സ്വാഗതവും ഡപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാഞ്ഞങ്ങാട്ടെ അമ്പാടി എന്നവരുടെ ഭാര്യ നേണിക്കത്തില്‍ നിന്നും രണ്ടു മാസത്തെ പെന്‍ഷന്‍ തുക മന്ത്രി സ്വീകരിച്ചു കൊണ്ടാണ് നിധി സമാഹരണത്തിന് തുടക്കമിട്ടത്.