ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഇനി ജനകീയാരോഗ്യ കേന്ദ്രങ്ങളാകും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ 57 സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സംസ്ഥാനത്തെ 5409 സബ് സെന്ററുകളാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളാകുന്നത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും നാളെ (വ്യാഴം) രാവിലെ 11 ന് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടക്കും.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രം ടി. സിദ്ദിഖ് എം.എല്‍.എയും മാനന്തവാടി നിയോജക മണ്ഡലത്തിലെ കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രം ഒ.ആര്‍. കേളു എം.എല്‍.എ യും ബത്തേരി നിയോജക മണ്ഡലത്തിലെ അപ്പാട് ജനകീയാരോഗ്യ കേന്ദ്രം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും നിര്‍വ്വഹിക്കും. ആര്‍ദ്രം ആരോഗ്യ ഗ്രാമത്തിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍, ജന പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെ തട്ടില്‍ എത്തിക്കുക എന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആര്‍ദ്രം മിഷനിലൂടെയാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതും നവീകരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ജനസൗഹൃദ സ്ഥാപനങ്ങളാക്കി മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകളും രൂപീകരിക്കും. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നല്‍കുന്നത്.

ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ആരോഗ്യ ക്ലബ്ബിലൂടെ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.