*ഭക്ഷണമാണ് വേണ്ടത് പുകയില അല്ല‘ ഓർമ്മപ്പെടുത്തി മേയ് 31 ലോക പുകയില വിരുദ്ധദിനം

പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിർത്തുന്നതിനായി കൗൺസിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്പസുകളാക്കാനുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്ത് ഓരോ വർഷവും 8 മുതൽ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗങ്ങൾക്കും കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ഇടപെടലുകളും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതൽ ‘മേയ് 31’ ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. ‘ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ഭക്ഷ്യോത്പ്പാദനത്തിനും ഭക്ഷ്യലഭ്യതയ്ക്കും മുൻതൂക്കം നൽകി പുകയിലയുടെ കൃഷിയും ലഭ്യതയും കുറയ്ക്കുക എന്നതാണ് ഈ സന്ദേശം മുന്നോട്ടു വയ്ക്കുന്നത്.

പുകയില ഉപയോഗത്തിനും പുകയിലയുടെ ദൂഷ്യവശങ്ങൾക്കുമെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. പൊതു സ്ഥലങ്ങളിലെ പുകവലിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ചുറ്റളവിലുള്ള പുകയില വിൽപനയും നിയന്ത്രിക്കുന്നതിൽ സംസ്ഥാനം രാജ്യത്തിനു തന്നെ മാതൃകയായിട്ടുണ്ട്. പാൻപരാക്, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളും ഇ-സിഗററ്റിന്റെ വിൽപനയും ഉപയോഗവും നിരോധിച്ചതിലുടെയും പുകയില നിയന്ത്രണ രംഗത്ത് കേരളം ഗണ്യമായ പുരോഗതി കൈവരിച്ചു. ഈ സംഘടിത പ്രവർത്തനങ്ങളുടെ ശ്രമഫലമായി ലോകാരോഗ്യ സംഘടന നടത്തിയ ഗ്ലോബൽ അഡൽട്ട് ടുബാക്കോ സർവ്വേ – 2 പ്രകാരം കേരളത്തിലെ പുകയില ഉപയോഗം 21.4 ൽ നിന്നും 12.7 ശതമാനം എന്ന ഗണ്യമായ കുറവിലേക്ക് എത്തിയിട്ടുണ്ട്.