വായനദിനത്തോട് അനുബന്ധിച്ച് വാഴത്തോപ്പ് സൂര്യ ഗ്രന്ഥശാലക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഗ്രന്ഥശാല സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണമേഖലയുടെ വളര്‍ച്ചയുടെ സൂചികയായി മാറും. ഡിജിറ്റല്‍ യുഗത്തിലും വായനയുടെ പ്രാധാന്യം കുറയാത്ത സംസ്‌കാരം നമ്മുടെ നാടിനുണ്ട്. കുട്ടികളില്‍ വായനശീലം വളര്‍ത്തിയെടുക്കുന്നതില്‍ ഗ്രന്ഥശാല സംഘംത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 30,000 രൂപ വിനയോഗിച്ചാണ് വാഴത്തോപ്പ് സൂര്യ പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങള്‍ അനുവദിച്ചത്. ലൈബ്രറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമാനുസൃതമായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി നിയോജക മണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെ ഒരോ ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനായി 30,000രൂപ വീതം മൂന്ന് ലക്ഷം രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചു. കൂടാതെ പുസ്തക പ്രസാദകര്‍ നല്‍കിയ 5 ലക്ഷം രൂപയുടെ പുസ്തങ്ങളും മണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്തുകളിലെ ഗ്രന്ഥശാലകള്‍ക്കായി നല്‍കും.

സ്ത്രീകള്‍ ഭരണ സമിതി അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന വാഴത്തോപ്പ് സൂര്യ ഗ്രന്ഥശാല ജില്ലയിലെ ചുരുക്കം വനിതാ ഗ്രന്ഥശാലകളില്‍ ഒന്നാണ്. പത്ത് വനിതകള്‍ ചേര്‍ന്നാണ് സൂര്യ പബ്ലിക് ലൈബ്രറിയെ മുന്നോട്ട് നയിക്കുന്നത്. 461 പേര്‍ ഗ്രന്ഥശാലയില്‍ നിന്ന് അംഗത്വമെടുത്തിട്ടുണ്ട്. സൂര്യ പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സിജി ചാക്കോ, ലൈബ്രറി ഭരണ സമിതി അംഗങ്ങളായ ബ്രസി ഒ.വി, തങ്കമണി, ലളിത രാമചന്ദ്രന്‍, മുന്‍ ഗ്രാമ പഞ്ചായത്തംഗം ഷിജോ തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.