വിവിധ സാഹസിക വിനോദകേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

കേരള അഡ്വഞ്ചര്‍ പ്രൊമോഷന്‍ സൊസൈറ്റി പരിശോധന നടത്തി അംഗീകാരം ലഭിച്ച എട്ട് സ്ഥാപനങ്ങള്‍ മാത്രമാണ് നിലവില്‍ ഇടുക്കി ജില്ലയിലുള്ളത്. സാഹസിക വിനോദ സഞ്ചാര മേഖലയില്‍ സിപ്പ് ലൈന്‍, ഹൈഡ്രജന്‍ ബലൂണ്‍, ബോട്ട് സവാരി, ഓഫ് റോഡ് ജീപ്പ് സവാരി, ട്രെക്കിങ്ങ്, വാട്ടര്‍ സ്പോര്‍ട്ട്സ്, പാരാ സൈലിങ്ങ്, തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി നല്‍കുന്ന ലൈസന്‍സ് നേടിയിരിക്കണം.

നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ലൈസന്‍സ് നേടാത്ത സാഹസിക വിനോദ സ്ഥാപനങ്ങള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാര പരിധിയിലുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്കി.