ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വർധിപ്പിക്കാൻ ചെറുതോണി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്റെ അനുബന്ധ നിർമ്മാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കെ.എസ്.ആര്‍.ടി.സിയുടെ തന്നെ യാത്രാ ഫ്യുവല്‍ സ്റ്റേഷനും ഇതോടൊപ്പം ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഉണ്ടാകും .

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണിയില്‍ സ്ഥല സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി . ചെറുതോണിയില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം തന്നെയായിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും. ജില്ലാ പഞ്ചായത്ത് നല്കിയ രണ്ട് ഏക്കര്‍ സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്ററും ഫ്യുവല്‍ സ്റ്റേഷനും നിര്‍മിക്കുക. പ്രധാന റോഡിനോട് അനുബന്ധിച്ച് 40 സെന്റിലാണ് ഫ്യുവല്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ശേഷിക്കുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് ബസ് സ്‌റ്റേഷന്‍, ഗ്യാരേജ്, അതോടനുബന്ധിച്ചുള്ള കെ.എസ്.ആര്‍.ടി.സി ഓഫീസ്, അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കുക.

ജില്ലയിലെ പ്രധാന കേന്ദ്രമായ ചെറുതോണിയില്‍ നിന്ന് നിന്ന് വളരെ ദൂരെയാണ് നിലവിലുള്ള കെ. എസ്. ആര്‍. ടി. സി ഡിപ്പോകള്‍. ചെറുതോണിയില്‍ സ്‌റ്റേഷന്‍ വരുന്നതോടെ കെ.എസ്.ആര്‍.ടിസി ബസുകള്‍ക്ക് ഇവിടെ നിന്നു തന്നെ സര്‍വ്വീസ് ആരംഭിക്കാനാകും. പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് യാത്രാ ഫ്യുവല്‍ സ്റ്റേഷന്‍ ആരംഭിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു , ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ജി സത്യന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ലാന്‍ഡ് സ്‌പെഷ്യല്‍ ഓഫീസര്‍ വിനോദ് എം. പി, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, കക്ഷിരാഷ്ട്രീയ നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, സിഎം അസ്സീസ്, റവന്യു ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.