കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളാണ് കുടുംബശ്രീ കൈവരിച്ചിരിക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളതലത്തില്‍ വിപണനം ചെയ്യുന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കുടുംബശ്രീ ഉത്പാദിപ്പിക്കുന്നു.

സ്ത്രീശാക്തീകരണം, ദാരിദ്രൃ നിര്‍മാര്‍ജനം എന്നതിനപ്പുറം തൊഴില്‍ സംരഭകത്വം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളില്‍ കുടുംബശ്രീ വ്യാപിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിത്തുവിതരണോദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മുതിര്‍ന്ന കുടുംബശ്രീ അംഗം തങ്കമണി സ്വദേശി കടലുമ്പാറയില്‍ സരസമ്മയെയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മന്ത്രി യോഗത്തില്‍ ആദരിച്ചു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തങ്കമണി ടൗണ്‍ ചുറ്റി ആയിരത്തോളം പേര്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്രയും നടന്നു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ റിന്റാമോള്‍ വര്‍ഗീസ്, സോണി ചൊള്ളാമഠം, ചിഞ്ചുമോള്‍ ബിനോയി, റെനി ജോയി, എം.ജെ ജോണ്‍, ഷേര്‍ളി ജോസഫ്, ജോസ് തൈച്ചേരി, ഷൈനി മാവേലിയില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലിസി മാത്യു, സി ഡി എസ് മെമ്പര്‍ സെക്രട്ടറി ജയ കെ.ബി, സി ഡി എസ് വൈസ്ചെയര്‍പേഴ്സണ്‍ ജെസി ബിനോയി, കുടുംബശ്രീ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.