ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ആർജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു.

            നാക്, എൻഐആർഎഫ് എന്നിവ വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും റാങ്കും നിശ്ചയിക്കുന്നത്. ഈ മാനദണ്ഡങ്ങളിലെല്ലാം മികവു പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന ഗ്രേഡും എൻഐആർഎഫ് റാങ്കിങ്ങും നൽകിയിരിക്കുന്നത്. നാക് അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല എ പ്ലസ് പ്ലസ് നേട്ടവും എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യതലത്തിൽ ഇരുപത്തിനാലാം സ്ഥാനവും നേടി. കലിക്കറ്റ്, കാലടി ശ്രീശങ്കര, കുസാറ്റ് സർവകലാശാലകൾക്ക് എ പ്ലസ് നേടാനായി. ടൈംസ് റാങ്കിങ്ങിൽ ഏഷ്യയിൽ 95-ാം സ്ഥാനം എം ജി സർവകലാശാല നേടി.

            നാക് എ പ്ലസ് പ്ലസ് നേടിയ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും എ പ്ലസ് നേടിയ 31 സ്ഥാപനങ്ങളും കേരളത്തിലുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ നാല്പത്തിരണ്ടെണ്ണം കേരളത്തിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളിൽ 21 ശതമാനവും കേരളത്തിലാണ്. അഭിമാനകരമാണ് ഈ നേട്ടങ്ങളെല്ലാം.

            കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സർവെ റിപ്പോർട്ടിലെ വിവിധ മാനദണ്ഡങ്ങളിലും കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും വിദ്യാർഥി – അധ്യാപക അനുപാതത്തിൽ ആദ്യസ്ഥാനങ്ങളിലാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.