ഗുരുഗോപിനാഥ് നടന ഗ്രാമത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുഗോപിനാഥ് പുരസ്‌കാരം എസ്. പങ്കജവല്ലിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പല വിദേശരാജ്യങ്ങളിലെ മ്യൂസിയങ്ങളിലും ഇപ്പോഴും ഗുരുഗോപിനാഥിന്റെ ചിത്രങ്ങള്‍ കാണാം. ഇത് അദ്ദേഹത്തിനും കേരളത്തിനുമുള്ള അംഗീകാരമാണ്. ക്ലാസിക്കല്‍ കലാവിരുന്നായ കഥകളിയെ പരിഷ്‌കരിക്കാന്‍ ശ്രമിക്കാതെ അതില്‍ നിന്ന് ജനകീയമായ കേരളനടനം എന്ന നൃത്തരൂപം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കഥകളി നൃത്തമെന്ന ആദ്യകാല രൂപമാണ് പിന്നീട് കേരളനടനമായി മാറിയതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

    വട്ടിയൂര്‍ക്കാവിലെ ഗുരുഗോപിനാഥ് നടന ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. നടന ഗ്രാമം വൈസ്പ്രസിഡന്റ് കെ.സി. വിക്രമന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്, കൗണ്‍സിലര്‍ എസ്. ഹരിശങ്കര്‍, കലാമണ്ഡലം സത്യഭാമ, പി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. ലേഖാ തങ്കച്ചി, പ്രൊഫ. നന്തന്‍കോട് വിനയചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.