കര്‍ക്കിടകവാവ് ബലിതര്‍പ്പണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജൂലൈ 17ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് മുണ്ടയ്ക്കല്‍ പാപനാശം തിരുമുല്ലവാരം, പരവൂര്‍ പനമൂട് മഹാദേവ ക്ഷേത്രം, അഴിക്കല്‍, അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ത്രിവേണി സംഗമം എന്നീ സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കും.

ബലിതര്‍പ്പണ സ്ഥലത്തേക്ക് എത്തുന്നതിന് എസ് എന്‍ കോളജ് മുതല്‍ മുണ്ടയ്ക്കല്‍ പാപനാശം വരെയുള്ള തീരദേശ റോഡ് ശരിയാക്കണമെന്നും പാര്‍ക്കിങ് സൗകര്യം, തെരുവു വിളക്കുകള്‍, നിരീക്ഷണ ക്യാമറ, ശുദ്ധജലം എന്നിവ ഉറപ്പാക്കണമെന്നും വര്‍ക്കല ചാത്തന്നൂര്‍ ഡിപ്പോയില്‍ നിന്ന് പരവൂര്‍- വര്‍ക്കല കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസ് നടത്തണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളില്‍ ലൈഫ് ഗാര്‍ഡ്കളുടെ സേവനം ലഭ്യമാക്കും. അധികമായി ലൈഫ് ഗാര്‍ഡുകളുടെ സേവനം ആവശ്യമുണ്ടെങ്കില്‍ മറൈന്‍ എന്‍ഫോഴ്സ് മെറ്റിന്റെ ലിസ്റ്റില്‍ ദേവസ്വം ബോര്‍ഡിന് താത്ക്കാലികമായി നിയമിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.

ബലിതര്‍പ്പണ സ്ഥലങ്ങളില്‍ ആവശ്യമായ മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റേയും സേവനം ലഭ്യമാക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങുകള്‍ നടത്തുക. ബലിതര്‍പ്പണ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്‍ എസ് ജി ഡി സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഡ്രൈ ഡേ, ഉത്സവ മേഖല എന്നിവ പ്രഖ്യാപിക്കുന്നതിനാല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി.

താലൂക്ക് തലത്തില്‍ ഗതാഗത സൗകര്യം, ലൈഫ് ഗാര്‍ഡുകളുടെ സേവനം, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉറപ്പുവരുത്തല്‍, ലോ ആന്‍ഡ് ഓര്‍ഡര്‍, വൈദ്യുതി ക്രമീകരണം, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ് ജലയാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര മീറ്റിങ് ആവശ്യമെങ്കില്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.