അഴീക്കൽ തുറമുഖ ആധുനികവത്കരണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മത്സ്യബന്ധന, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അഴീക്കൽ മത്സ്യബന്ധന തുറമുഖം ആധുനികവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖം ആധുനികവത്ക്കരിക്കാൻ 25.36 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 186 മീറ്റർ വാർഫ്, ലേലപ്പുര, സാഫ് പ്രോസസിംഗ് യൂണിറ്റ്, ലോക്കർ മുറികൾ, ചുറ്റുമതിൽ, ഇന്റേണൽ റോഡുകൾ, കാന്റീൻ കെട്ടിടം, പാർക്കിംഗ് ഏരിയ, ശുചിമുറി ബ്ലോക്ക്, ഫിഷറീസ് ഓഫീസ്, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയാണ് ഒരുക്കുക.

മൂന്ന് വർഷം കഴിയുമ്പോൾ കേരളത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളി കുടുംബത്തിലും മറ്റ് തൊഴിലെടുക്കുന്ന ഒരാളെങ്കിലും ഉണ്ടാവും എന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉണ്ടാകുമ്പോൾ തൊഴിലാളികൾക്ക് കടലിൽ പോകാനാകാറില്ല. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ പ്രതിദിനം 200 രൂപ വീതം നൽകുന്നുണ്ട്. കുടുംബത്തിൽ ഒരാൾക്കെങ്കിലും മറ്റൊരു തൊഴിലുണ്ടെങ്കിൽ ഈ പ്രയാസം പരിഹരിക്കാമായിരുന്നു. അതിനായി ഫിഷറീസ് വകുപ്പ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. മൂന്ന് വർഷം കൊണ്ട് ഇത് യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യ വിൽപ്പനക്ക് താൽപ്പര്യമുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സ്കൂട്ടർ നൽകും. കടലോരത്ത് നിന്നും മത്സ്യവുമായി പലയിടത്തും വിൽപ്പനക്ക് പോകുന്നവർക്കായി തിരുവനന്തപുരത്ത് പ്രത്യേക ബസ് സർവ്വീസുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ വിൽപ്പന കേന്ദ്രങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കും സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. നിർമ്മാണ പ്രവൃത്തികളുടെ മികച്ച ഗുണമേന്മ സർക്കാരിന് നിർബന്ധമാണ്. അതിനാൽ നിർമ്മാണത്തിൽ അഴിമതി കണ്ടെത്തിയാൽ നടപടി വേഗത്തിലായിരിക്കും. ഇത് പരിശോധിക്കാൻ വിജിലൻസിന്റെ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളപട്ടണം-മാട്ടൂൽ പുഴകളുടെ അഴിമുഖത്തിൽ നിന്നും 1.75 കിലോമീറ്റർ മാറിയാണ് അഴീക്കൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള പ്രവേശനം സുഗമമാക്കാനും അഴിമുഖത്തിന്റെ സംരക്ഷണത്തിനുമായി പുഴയുടെ ഇരുകരകളിലായി നിലവിൽ പുലിമുട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹാർബറിന്റെ നിർമ്മാണ സമയത്ത് ഹാർബർ ബേസിൻ, ബെർത്തിങ് ജെട്ടി, ഗിയർ ഷെഡ്, പീലിംഗ് ഷെഡ്, ബോട്ട് ബിൽഡിംഗ് യാർഡ് എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലേല ഹാൾ, ടോയ്ലറ്റ് ബ്ലോക്ക്, വാട്ടർ ടാങ്ക്, ഐസ് പ്ലാന്റ് കെട്ടിടം എന്നിവ നിർമ്മിച്ചു. നിലവിലെ മത്സ്യയാനങ്ങളുടെ ബാഹുല്യം, ബെർത്തിങ് സൗകര്യത്തിന്റെ അപര്യാപ്തത, മറ്റ് സൗകര്യ കുറവ് എന്നിവ കാരണമാണ് തുറമുഖം ആധുനികവത്കരിക്കുന്നത്.ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ ജോമോൻ കെ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ നിസാർ വായിപ്പറമ്പ്, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, സ്ഥിരം സമിതി അധ്യക്ഷൻ കെ ഗിരീഷ് കുമാർ, വാർഡ് അംഗങ്ങളായ ടി കെ ഷബീന, സി

വി വിജയശ്രീ, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ ടി വി ബാലകൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി, നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ ജിഷി മോൻ,
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ മുഹമ്മദ് അൻസാരി എന്നിവർ സംസാരിച്ചു.