സംസ്ഥാനത്ത് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ 21 കുട്ടികളുടെ സ്പീച്ച് പ്രോസസർ അടിയന്തിരപരിഗണന നൽകി അപ്‌ഗ്രേഡ് ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ശ്രുതിതരംഗം പദ്ധതി 2023-24 സാമ്പത്തിക വർഷം മുതൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന നടപ്പാക്കുന്നതിന് തീരുമാനിച്ചുവെങ്കിലും പദ്ധതിയ്ക്കു കീഴിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികളുടെ ഉപകരണങ്ങൾ അടിയന്തിരമായി അപ്‌ഗ്രേഡ് ചെയ്തു നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. പദ്ധതികൈമാറ്റവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വിഷയം പരിഗണിച്ചു. ശ്രുതിതരംഗം പദ്ധതിയുടെ ഉപപദ്ധതിയിലുൾപ്പെടുത്തി അർഹരായ 25 അപേക്ഷകരിൽ 21 പേർക്ക് ഉപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്തു നൽകി. അപ്ഗ്രഡേഷനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അനുവദിച്ച തുകയിൽ നിന്നും 55,84,052 രൂപ ഇതിനായി വിനിയോഗിച്ചു.

അവശേഷിക്കുന്ന കുട്ടികൾക്കുള്ള അപ്ഗ്രഡേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കും. ഇനി മുതൽ ശ്രുതിതരംഗം പദ്ധതിയും സ്പീച്ച് പ്രോസസർ അപ്ഗ്രഡേഷനുള്ള ധ്വനി, ഉപകരണങ്ങളുടെ മെയിന്റനൻസ് എന്നീ അനുബന്ധ പദ്ധതികളും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.