മൃഗസംക്ഷരണ മേഖലയില്‍ 172 കോടിയുടെ നഷ്ടം:

പ്രളയാനന്തരം സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലക്ക് 172 കോടിയുടെ നഷ്ടമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. പൊല്‍പ്പുള്ളി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 42 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കാര്‍ഷിക വൃത്തിയോടൊപ്പം ക്ഷീര മേഖലയെ ശാക്തീകരിച്ച് കര്‍ഷക സാമൂഹ്യ സുരക്ഷ പദ്ധതി നടപ്പാക്കി സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. മികച്ച സാങ്കേതിക സഹായത്തോടെ ഉപഭോക്താവിന് സുരക്ഷിതവും ഗുണമേന്മയുള്ള പാല്‍ ലഭ്യത ഉറപ്പാക്കും. ഇതിനായി തീറ്റപുല്ലിന്റെ ദൗര്‍ലഭ്യവും കാലിത്തീറ്റ വില വര്‍ദ്ധനവും പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ക്ഷീരകര്‍ഷക വേതനം, പാല്‍ ഉത്പാദനം എന്നിവ വര്‍ദ്ധിപ്പിച്ച് ക്ഷീര മേഖല വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുനതിന്നുള്ള നടപടികളുമായി വകുപ്പ് സജ്ജമാകുകാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഒമ്പത് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് നിലവിലുള്ളത്. 2018 ഡിസംബറോടെ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാനുളള പ്രവൃത്തികള്‍ വകുപ്പ് ഊര്‍ജ്ജിതമായി നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഘങ്ങളില്‍ അളക്കുന്ന ഓരോ ലിറ്റര്‍ പാലിനും സബ്സിഡി നല്‍കുന്നതിനൊപ്പം കര്‍ഷക പെന്‍ഷന്‍ 1000 മായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയാനന്തരം സംസ്ഥാനത്ത് അമ്പത്തിനായിരത്തിലധികം പശു- കന്നുകുട്ടികള്‍, 600 എരുമ, 6000 ആട്, ലക്ഷകണക്കിന് കോഴി-താറാവ് എന്നീ വളര്‍ത്തുമൃഗങ്ങളുള്‍പ്പെടെ നാശത്തില്‍ 78 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 20,000 ലധികം വളര്‍ത്തു മൃഗങ്ങളുടെ തൊഴുത്ത് കേടുപാടിനത്തില്‍ 64 കോടിയും ക്ഷീരോത്പാദനത്തില്‍ 23 കോടിയും കോടിയുമാണ് നഷ്ടം സംഭവിച്ചത്.

പൊല്‍പ്പുളളി ക്ഷീര വ്യവസായ സംഘത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുന്നു

മഴക്കെടുതിയുടെ ഭാഗമായി പശു, കന്നുകുട്ടി എന്നിവയെ നഷ്ടമായവര്‍ക്ക് 60,000 രൂപയും ആടിനെ നഷ്ടമായവര്‍ക്ക് 10,000വും കോഴി, താറാവ് എന്നിവയെ നഷ്ടമായവര്‍ക്ക് 250 രൂപയും തൊഴുത്തുകള്‍ പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് 50,000 രൂപയും ഭാഗികമായി തകര്‍ന്നവര്‍ക്ക് 20,000 രൂപയും മൃഗ സംരക്ഷണ വകുപ്പ് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുബന്ധ തൊഴില്‍ മേഖലയില്‍ നഷ്ടം കണക്കാക്കി ധനസഹായം ഉറപ്പാക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു. ക്ഷീര മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ക്ഷീരം-ജലം- റോഡ്-എസ്.സി- എസ്.ടി വകുപ്പുകളുടെ 20 ശതമാനം പ്ലാന്‍ ഫണ്ട്, സര്‍ക്കാര്‍-കേന്ദ്രസര്‍ക്കാറിന്റെ നോമ്സ് ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവ സംയോജിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിതിന്‍ കണിച്ചരി, കെ.രാജന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഹരിദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍ എ.അനുപമ എന്നിവര്‍ കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകരെ ആദരിച്ചു. യോഗത്തില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയന്തി, വൈസ് പ്രസിഡന്റ് പി.കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം കെ.രാജന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെ.സ്വാമിനാഥന്‍, ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫീസര്‍ ജെ.എസ്. ജയസുജീഷ്, പൊല്‍പ്പുള്ളി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ.രവി, സെക്രട്ടറി പി.സുലോചന, ചിറ്റൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ഇ.എം. പത്മനാഭന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.