നിയമസഭാ ഹോസ്റ്റലിൽ സമാജികർക്കുള്ള പമ്പ ബ്ലോക്കിന്റെ പുനർനിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. 11 നിലകളുള്ള കെട്ടിടത്തിന്റെ നിർമാണം 2026 ജനുവരി 31 നകം പൂർത്തിയാകും. 10 നിലകളിൽ 60 അപാർട്‌മെന്റുകൾ, 2 അണ്ടർഗ്രൗണ്ട് പാർക്കിംഗ് സംവിധാനം, ഒരു ബഹുനില പാർക്കിംഗ് സംവിധാനം, ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന മഴവെള്ള സംഭരണി, 14 പേർക്ക് വീതം കയറാവുന്ന നാല് ലിഫ്റ്റുകൾ, 80 പേർക്ക് ഇരിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഹാൾ, വിശാലമായ ലോഞ്ച്, ജിംനേഷ്യം, കാന്റീൻ എന്നീ സൗകര്യങ്ങൾ വിഭാവനം ചെയ്യുന്ന കെട്ടിടത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഒരു നിലയിൽ ആറ് അപാർട്‌മെന്റുകൾ ഉണ്ടാകും.

നീണ്ട 51 വർഷം ഉപയോഗിച്ചശേഷമാണ് കാലപ്പഴക്കത്തെ തുടർന്ന് പഴയ പമ്പ കെട്ടിടം പൊളിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ആർ ശങ്കരൻനാരായണൻ തമ്പി ഹാളിൽ നടന്ന പരിപാടിയിൽ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമസഭാ ഹൗസിങ് കമ്മിറ്റി ചെയർമാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, നിയമസഭാ സെക്രട്ടറി എ.എം ബഷീർ, പൊതുമരാമത്തു വകുപ്പ് ചീഫ് എൻജിനിയർ ബീന എൽ എന്നിവർ സംസാരിച്ചു.