ഭിന്നശേഷി കുട്ടികള്‍ക്കായി പൂമൊട്ടുകള്‍ പദ്ധതി പ്രഖ്യാപനം നടന്നു

കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃശൂര്‍ റീജിയണല്‍ ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ഓട്ടിസം സെന്ററിന്റെ അഞ്ചാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക നീതി വകുപ്പ് നിരവധി പദ്ധതികളാണ് ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഭിന്നശേഷി കണ്ടെത്തി ശാസ്ത്രീയ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു. അനുയാത്ര പോലുള്ള പദ്ധതികളിലൂടെ ജീവിതത്തിന്റെ ആരംഭഘട്ടം മുതല്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നു.

വിദ്യാഭ്യാസവും നൈപുണ്യവും തൊഴിലും നല്‍കി അവരെ സ്വയം പര്യാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു. ഓട്ടിസം കേന്ദ്രങ്ങളില്‍ ആവശ്യമായ പുതിയ തെറാപ്പികള്‍ക്ക് കോഴ്‌സുകള്‍ കൊണ്ടുവന്ന് സേവനം ഉറപ്പാക്കും. പുനരധിവാസ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കോളേജ് അലുംനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പൂമൊട്ടുകള്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. പൂമുട്ടുകള്‍ പദ്ധതിയിലൂടെ മെഡിക്കല്‍ കോളജിന് സമീപമുള്ള അവണൂര്‍, മുളങ്കുന്നത്ത്കാവ് പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികളിലെ വികാസപരിമിതികള്‍ കണ്ടെത്തും. ആര്‍ ഇ ഐ സി ആന്‍ഡ് ഓട്ടിസം സെന്ററിലെ ജീവനക്കാര്‍ മാസത്തിലൊരിക്കല്‍ പരിശോധന നടത്തും. പരിമിതികള്‍ കണ്ടെത്തിയാല്‍ പരിശീലനങ്ങളും ചികിത്സയും ഉറപ്പാക്കും. ഐ സി ഡി എസുമായി ചേര്‍ന്ന് ഒരു വര്‍ഷം നീളുന്ന പദ്ധതിക്കാണ് തുടക്കമായത്.