വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്കു പ്രോത്സാഹനമായി പാരിതോഷികം നൽകാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നൽകും. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതോറിറ്റി രഹസ്യമായി സൂക്ഷിക്കും. വിവരം വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1916-ൽ വിളിച്ചറിയിക്കാം.

കേരള വാട്ടർ അതോറിറ്റിയിലെ സ്ഥിര-താത്കാലിക (കുടുംബശ്രീ, എച്ച്.ആർ ഉൾപ്പെടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങൾ നൽകൂ. വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്സിക്യൂട്ടിവ് എൻജിനിയറുടെ മൊബൈൽ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, rmc2internal@gmail.com എന്ന ഇമെയിലിലേക്കോ അയയ്ക്കണം. കൃത്യമായ ലൊക്കേഷൻ നൽകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916-ൽ കിട്ടുന്ന പരാതികൾ ഉടൻ എക്സിക്യൂട്ടിവ് എൻജിനിയർമാർക്കും കൈമാറും. എക്സിക്യൂട്ടിവ് എൻജിനിയർമാർ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങൾ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാഗത്തെ ഇമെയിൽ മുഖേന അറിയിക്കണം.

            കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ താരിഫ് ലിറ്ററിന് ഒരു പൈസ നിരക്കിൽ വർധിപ്പിച്ചതിനു ശേഷം  കുടിശ്ശികയുള്ള കണക്ഷനുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.  കുടിശ്ശിക വരുത്തുന്ന വാട്ടർ കണക്ഷനുകളുടെ വിച്ഛേദന നടപടികൾ 2023 ഏപ്രിൽ ഒന്നു മുതൽ കർശനമാക്കിയിട്ടുണ്ടെങ്കിലും  വിച്ഛേദന നടപടികളെത്തുടർന്ന് ശുദ്ധജല ദുരുപയോഗവും ജലമോഷണവും കൂടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജലദൗർലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ജലദുരുപയോഗം തടയേണ്ടത് പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്.