സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമന്വയ തുടർ വിദ്യാഭ്യാസ പദ്ധതി വഴി ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ജില്ലാ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന സമന്വയ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ മിഷൻ പ്രവർത്തിച്ചു വരുന്നത്. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നുവരുന്നത്. ജില്ലാ പഞ്ചായത്തും ഇവർക്ക് എല്ലാ പിന്തുണയുമായി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. കഴിഞ്ഞവർഷം പത്തും, പന്ത്രണ്ടും ക്ലാസുകളിൽ പഠിച്ച നിർധനരായ വിദ്യാർത്ഥികൾക്ക് പരീക്ഷ ഫീസ് അടയ്ക്കുന്നതിന് 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് കൈമാറി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കി കാലാനുസൃതമായ പ്രവർത്തനങ്ങളാണ് സാക്ഷരത മിഷൻ നടപ്പിലാക്കി വരുന്നത്. ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതിനും സ്ത്രീകൾക്കും അതിഥി സംസ്ഥാന തൊഴിലാളികൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തുടർ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഈ പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ഫിസിക്കൽ ലിട്രസി എന്ന വിഷയത്തിൽ മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.ജെ അജു ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി ജോയ് മുഖ്യപ്രഭാഷണം നടത്തി.

ഇൻഫർമേഷൻ ആന്റ് പബ്ലിക്ക്റിലേഷൻ വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.വി സ്മിത, സാക്ഷരതാ മിഷൻ സ്റ്റേറ്റ് കോഓഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, ജില്ലാ കോഓഡിനേറ്റർ ദീപ ജെയിംസ്, അസിസ്റ്റന്റ് കോഓഡിനേറ്റർ കെ.എം സുബൈദ തുടങ്ങിയവർ പങ്കെടുത്തു.