2024ൽ കേരളത്തിൽ പാർപ്പിടനയം യാഥാർത്ഥ്യമാക്കും: മന്ത്രി കെ രാജൻ

കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കുന്നതിനുള്ള പാർപ്പിടനയം 2024 ൽ കേരളത്തിൽ യാഥാർത്ഥ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച അഫോഡബിൾ ഹൗസിങ് സമ്മേളനം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കുറഞ്ഞ ചെലവിലുള്ള വീട് നിർമ്മാണം പ്രധാനപ്പെട്ട ചലഞ്ചായി മുന്നിൽ നിൽക്കുമ്പോൾ ഇത് യാഥാർത്ഥ്യമാക്കുന്നതിന് മികച്ച നയങ്ങളാണ് സർക്കാർതലത്തിൽ നടപ്പിലാക്കുന്നത്. കേരളത്തിലെ കാലാവസ്ഥ, ഭൂമിയുടെ സാഹചര്യം, ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾ മനസ്സിലാക്കി സമഗ്രമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരുമായി കൂടിയാലോചിച്ചാണ് പാർപ്പിട നയം സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രകൃതിയുടെ വിവിധ വിധത്തിലുള്ള വ്യതിയാനങ്ങളാൽ പ്രതിസന്ധി നേരിടുന്ന പ്രവചനാതീതമായ കാലാവസ്ഥയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി പല മാറ്റങ്ങളിലേക്കും കടന്ന് ചെന്ന് ഭൂമി, ഭവന സംബന്ധമായ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബോൾഗാട്ടിയിൽ ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ വരുന്ന 17 ഏക്കർ സ്ഥലത്ത് കുറഞ്ഞ കാലത്തിനുള്ളിൽ പുതിയ കെട്ടിടം സമുച്ചയം ആരംഭിക്കും. ഇതിനെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എക്സിബിഷൻ സെൻറർ ആയി മാറ്റും. എൻ ബി സി സി യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ 3,06,000 ചതുശ്ര അടി വ്യവസായിക ആവശ്യങ്ങൾക്കായും 40 ലക്ഷം ചതുശ്ര അടി ഹൗസിംഗ് പ്രവർത്തനങ്ങൾക്കായും മാറ്റിവയ്ക്കും. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വാഴമുട്ടത്ത് ആരംഭിക്കുന്ന നാഷണൽ പാർക്കിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 40 കോടി രൂപ ചെലവിൽ യാഥാർത്ഥ്യമാകുന്ന പദ്ധതിയിലൂടെ വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൗസ് പാർക്കിൽ വിവിധ തരത്തിലുള്ള നാൽപ്പതോളം വീടുകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വീട് വയ്ക്കാനുള്ള ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിതി കേന്ദ്രയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കലവറ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ മോർട്ട്ഗേജ് ഗാരന്റി കോർപ്പറേഷൻ (ഐ.എം.ജി.സി.), ക്രെഡായ് കേരള എന്നിവയുടെ സഹകരണത്തോടെയാണ് അഫോഡബിൾ ഹൗസിംഗ് സമ്മേളനം സംഘടിപ്പിച്ചത്. അഫോഡബിൾ ഹൗസിങ് പദ്ധതികൾ, ഭവന, ധനകാര്യ സേവനങ്ങളിലെ പ്രവർത്തനങ്ങൾ, ഫിനാൻസ് സൗകര്യങ്ങൾ, വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ ചർച്ച ചെയ്തു.

ഫിക്കി കേരള സ്റ്റേറ്റ് അംഗം വി പി നന്ദകുമാർ, ക്രെഡായ് കേരള ജനറൽ കൺവീനർ എസ് എൻ രഘുചന്ദ്രൻ നായർ, ഐഎംജിസി ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് ദിവാൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എ ഗോപാലകൃഷ്ണൻ എന്നിവരും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ പി എച്ച് കുര്യൻ ഓൺലൈനായും പരിപാടിയിൽ സംസാരിച്ചു. ബാങ്കിങ്, എൻ.ബി.എഫ്.സി., ഹൗസിങ് ഫിനാൻസ് മേഖലകളിലുള്ളവരും റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി ഡെവലപ്പർമാർ, ബിൽഡർമാർ, കൺസൾട്ടിങ് സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.