പശ്ചാത്തല വികസന മേഖലയിൽ സാധ്യമാകുന്ന എല്ലാം ചെയ്യുന്ന സർക്കാരാണിതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടരവർഷംകൊണ്ട് 50 ശതമാനത്തിൽ അധികം റോഡുകൾ സംസ്ഥാനതലത്തിൽ ബിഎം ആന്റ് ബിസി ആയി. 16,486 കിലോമീറ്റർ ദൈർഘ്യമാണ് ഉന്നത നിലവാരത്തിലേക്ക് ഉയർന്നത്.

റോഡ് നിർമ്മാണത്തിൽ മാതൃകാപരമായ മുന്നേറ്റമാണ് മൂന്നുവർഷം കൂടിയുള്ള പരിപാലന കാലാവധി. ഇക്കാലയളവിൽ അറ്റകുറ്റപ്പണികളോ നാശമോ ഉണ്ടായാൽ ജനങ്ങൾക്ക് നേരിട്ട് തന്നെ കരാറുകാരുടെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ സാധിക്കും. സുതാര്യത ഉറപ്പുവരുത്തി കൊണ്ടാണ് സർക്കാർ മുൻപോട്ട് പോകുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം – പൊതുമരാമത്ത് മേഖലയിൽ പുതുക്കാട് മണ്ഡലത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി ഉറപ്പു നൽകി. പാലപ്പിള്ളി എച്ചിപ്പാറ റോഡ് നവീകരണം ചിമ്മിനി ഡാമിലേക്കുള്ള ടൂറിസം സാധ്യതകൾക്ക് മുതൽക്കൂട്ടാണെന്നും മന്ത്രികൂട്ടി ചേർത്തു. വികസന കാര്യങ്ങളിലെ എംഎൽഎയുടെ തുടർച്ചയായ ഇടപെടലും മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം പരാമർശിച്ചു.

കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, സജന ഷിബു, അഷറഫ് ചാലിയതൊടി, എ ടി ജലാൽ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.