കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കൂടി കൃഷി നാശം സംഭവിച്ച പാടശേഖരങ്ങൾ സി സി മുകുന്ദൻ എംഎൽഎ സന്ദർശിച്ചു.
ആലപ്പാട് തിരുനിലം ബണ്ട് വെള്ളത്തിൽ മുങ്ങിയ ചെറുകോൾ പാടശേഖരവും സമീപ പടവുകളുമാണ് എംഎൽഎ സന്ദർശിച്ചത്.

ചെറുകോളിലേക്കുള്ള ജലമൊഴുക്ക് തടയുന്നതിന് ആലപ്പാട്, പുള്ള് പാടശേഖരങ്ങളിലെ അധികജലം പമ്പിംഗ് നടത്തുകയല്ലാതെ പോംവഴി ഇല്ലെന്നും അതിനു പോലുംകഴിയാത്ത വിധം പടവുകളിലും പുത്തൻ തോട്ടിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണെന്നും കർഷകർ എംഎൽഎയോട് പറഞ്ഞു. പരാതികൾ പരിശോധിച്ച് അടിയന്തര തീരുമാനങ്ങൾ എടുക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി.

കുളവാഴയും മറ്റു ജലസസ്യങ്ങളും നീക്കാൻ അടിയന്തര നടപടിയെടുക്കാനും എംഎൽഎ നിർദേശിച്ചു. ഈ വിഷയം മന്ത്രിയുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അർഹമായ നഷ്ടപരിഹാരത്തിന് ശ്രമിക്കാമെന്നും എംഎൽഎ അറിയിച്ചു.

ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻ ദാസ്, മുൻ പ്രസിഡന്റ് കെ വി ഇന്ദുലാൽ, ഗ്രാമ പഞ്ചായത്ത് അംഗം പി കെ ഓമന, ആലപ്പാട് – പുള്ള് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ഹരിലാൽ, കോൾ കർഷക സംഘം വൈസ് പ്രസിഡണ്ട് കെ കെ രാജേന്ദ്ര ബാബു, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷീല വിജയകുമാർ, പടവ് ഭാരവാഹികളായ കെ ഡി കേശവ രാജ്, വി എസ് മോഹനൻ, വേലായുധൻ കുട്ടി, സി വി ജ്യോതി, കെ കെ ബാബു എന്നിവരും സന്നിഹിതരായിരുന്നു.