നവരാത്രി വിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരം അതിർത്തിയിൽ പ്രൗഢഗംഭീര സ്വീകരണം. വേളിമല കുമാരസ്വാമി, തേവാരക്കെട്ട് സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങൾക്ക് കളിയിക്കാവിളയിൽ കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. നവരാത്രി ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായി വനിതാ പോലീസ് വിഭാഗവും ഗാർഡ് ഓഫ് ഓണർ നൽകി. വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും വിഗ്രഹഘോഷയാത്രയിൽ ഒരുക്കിയിരുന്നു.

വ്യാഴാഴ്ച രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെത്തിയ വിഗ്രഹങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിയിക്കാവിളയിലെത്തിയത്. വൈകിട്ടോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്തുകയും ശനിയാഴ്ച രാവിലെ തിരുവനന്തപുരം നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യും.

പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, എം. വിൻസെന്റ്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, കന്യാകുമാരി അസിസറ്റന്റ് കളക്ടർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, മുൻ എം.എൽ.എ വി.എസ് ശിവകുമാർ എന്നിവരും റവന്യൂ, ദേവസ്വം, പോലീസ് അധികൃതരും സന്നിഹിതരായിരുന്നു.