ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജില്ലയിൽ പരിശീലന കേന്ദ്രം ആവശ്യമുണ്ടെന്ന് കമ്മീഷൻ അംഗം എൻ സുനന്ദ .ഇത് സംബന്ധിച്ച ശുപാർശ ഉടൻ സർക്കാരിന് സമർപ്പിക്കും . കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അവലോകന യോഗം ചേർന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ബഡ്സ് സ്കൂളുകൾ ഉണ്ടെങ്കിലും പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ ഓട്ടിസം സെന്റർ ഇല്ല . ഈ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട് .

വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, പട്ടിക ജാതി- പട്ടിക വർഗ വികിസന വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകൾ കുട്ടികൾക്ക് വേണ്ടി ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ പ്രയോജനം കുട്ടികളിലേക്ക് എത്തേണ്ടതുണ്ടെന്ന് കമ്മീഷൻ അംഗം വ്യക്തമാക്കി . പദ്ധതി നടത്തിപ്പിലെ പോരായ്മകൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. കേരള പോലീസ് നടപ്പാക്കുന്ന ഹോപ് , ചിരി, കൂട്ട്, കവചം, ഗുരുകുലം തുടങ്ങി വിവിധ പദ്ധതികളും യോഗം വിശകലനം ചെയ്തു. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തുന്ന ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കമ്മീഷൻ അംഗം പറഞ്ഞു

ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജയശീലൻ എം, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നിഷ വി.ഐ, സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി അരുൺ കുമാർ, ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കെ. കാർത്തികേയൻ, ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഋഷികേശൻ നായർ, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.