കേന്ദ്രകാലാവസ്ഥാ വകുപ്പ് വരുന്ന വ്യാഴാഴ്ച വരെ (09.11 .23 ) ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ് , റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും മലയോരമേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു .

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ ശാന്തന്‍പാറ ചേരിയാർ മേഖലയിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി . ചേരിയാര്‍ ദളം ഭാഗത്ത് മൂന്നിടങ്ങളിലായാണ് ഉരുള്‍പൊട്ടിയത്. പത്തോളം വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പ്രശ്ന ബാധിത മേഖലയിൽ നിന്ന് തോട്ടം തൊഴിലാളികളും അന്യസംസ്ഥാനതൊഴിലാളികളും ഉള്‍പ്പെടെ 25 ഓളം പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. പേത്തൊട്ടി, കള്ളിപ്പാറ മേഖലയിലെ കൃഷി നാശം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും വിലയിരുത്തുന്നതിനും തകരാറിലായ റോഡ് ഗതാഗതം എത്രയും വേഗം പുനസ്ഥാപിയ്ക്കുന്നതിനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട് .