സൈബര്‍ ഓണ്‍ലൈന്‍ മേഖലയിലെ സാമ്പത്തിക തട്ടിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോണ്‍ ആപ്പുകള്‍ തുടങ്ങി ഓണ്‍ലൈന്‍ മേഖലയിലെ കെണിയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ യുവജന കമ്മീഷന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. തട്ടിപ്പിന് ഇരയാകുന്ന ഭൂരിഭാഗം പേരും അപമാനം ഭയന്ന് വിവരങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്നു. ഈ സാഹചര്യം മാറണം. ഇത്തരം കേസുകള്‍ യുവജന കമ്മീഷനേയോ പൊലിസിനേയോ ധരിപ്പിക്കണം.

ഓരോ ജില്ലയിലും യുവജന – വിദ്യാര്‍ഥി നേതൃത്വത്തെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി 150 എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവരെ നിയോഗിച്ചിട്ടുണ്ട്. വിദഗ്ദ സമിതിയും രൂപീകരിച്ചിട്ടുണ്ട്. എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന ആത്മഹത്യകളെക്കുറിച്ച് പഠനം നടത്തി ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എല്ലാ ജില്ലകളിലും ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. കോളേജിലെ എന്‍.എസ്.എസ്, എന്‍.സി.സി, യൂണിയന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ലഹരി, സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ വിപുലമായ ക്യാമ്പയിനുകള്‍ യുവജന കമ്മീഷന്‍ സംഘടിപ്പിക്കും. ക്യാമ്പസുകളില്‍ കൗണ്‍സിലിങ്ങും വ്യാപിപ്പിക്കും. അദാലത്തില്‍ 7 പരാതികള്‍ പരിഹരിച്ചു. 12 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 5 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പുതുതായി 6 പരാതികള്‍ ലഭിച്ചു. അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗങ്ങളായ കെ. റഫീഖ്, കെ. കെ. വിദ്യ, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവര്‍ പങ്കെടുത്തു.