നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. നവജാത ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ തുടർപരിചരണം മെച്ചപ്പെടുത്താൻ പ്രത്യേക കോൾ സംവിധാനവും നാളെ ആരംഭിക്കും. പ്രത്യേക പരിശീലനം നേടിയ സ്റ്റാഫ് നഴ്സുമാരാണ് ഈ സേവനം നിർവഹിക്കുന്നത്. എസ്.എ.ടി. ആശുപത്രിയിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സുഖം പ്രാപിച്ച 75 നവജാത ശിശുക്കളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പമുണ്ടാകും.

നവജാത ശിശു മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. നവജാത ശിശു പരിചരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനം നടത്തിയ ആസൂത്രിതമായ ഇടപെടലുകൾ കാരണമാണ് ഈ നേട്ടം കൈവരിക്കാനായത്. സംസ്ഥാന സർക്കാർ ഈ വർഷം ഊന്നൽ കൊടുക്കുന്നതും നവജാതശിശു ഐസിയുകളും ഗൃഹകേന്ദ്രീകൃത പരിചരണ സംവിധാനവും തമ്മിൽ ബന്ധപ്പെടുത്തി കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. സ്ഥാപനങ്ങളേയും പൊതുസമൂഹത്തിന്റേയും കൂട്ടായ ഇടപെടലുകളിലൂടെ നവജാത ശിശുക്കളുടെ സമഗ്ര പരിചരണം ഉറപ്പ് വരുത്താനാണ് ലക്ഷ്യമിടുന്നത്.