കുടുംബം ഏത് രീതിയില്‍ ജീവിക്കണം എന്നതിനെപ്പറ്റി ദമ്പതികൾക്ക് നല്ല ധാരണ ഉണ്ടാകണമെന്നും, സ്‌നേഹവും കരുതലും പരസ്പരം പങ്കുവയ്‌ക്കേണ്ടതുണ്ടെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. തൊടുപുഴ നഗരസഭ ടൗണ്‍ഹാളില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. കുടുംബം നോക്കുന്നതിനൊപ്പം പങ്കാളിക്ക് സ്‌നേഹവും കരുതലും നല്‍കാന്‍ ശ്രദ്ധിക്കണം. ഇതില്‍ വീഴ്ചയുണ്ടാകുന്നത് ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകലുന്നതിന് കാരണമാകും. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാകുന്നുണ്ട്. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹവും പരസ്പര ധാരണയും ഇല്ലാതാകുന്നതാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു മൂലമുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചു വരികയാണ്.
തദ്ദേശഭരണസ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതികളെ ശക്തമാക്കുന്നതിന് വനിത കമ്മിഷന്‍ നടപടി ആരംഭിച്ചട്ടുണ്ടെന്നും അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. . ഇതിന്റെ ഭാഗമായി പരിശീലന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പ്രാദേശിക പരാതികള്‍ ജാഗ്രതാ സമിതികളിലൂടെയാകും പരിഹരിക്കുക.
വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും തൊടുപുഴ സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയത്. ആകെ 32 പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. 14 എണ്ണം തീര്‍പ്പാക്കി. രണ്ടു പരാതികള്‍ കൗണ്‍സിലിംഗിന് റഫര്‍ ചെയ്തു. മൂന്നു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിന് അയച്ചു.
മൂന്നാറിൽ നിശ്ചയിച്ച കമ്മീഷൻ സിറ്റിംഗ് അവിചാരിതങ്ങളായ കാരണങ്ങളാലാണ് തൊടുപുഴയിലേക്ക് മാറ്റിയത്. മൂന്നാര്‍, കുമളി, പൈനാവ് എന്നിവിടങ്ങളിൽ പരാതി പരിഹാരത്തിനായി ഉടൻ സിറ്റിംഗ് നടത്തും. വനിത കമ്മിഷന്‍ സിഐ ജോസ് കുര്യന്‍, കൗണ്‍സിലര്‍ ജിസ്മി ജോസഫ്, വനിത ഹെല്‍പ്പ്‌ലൈന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.