• പരിശീലനത്തിൽ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ വനിതകൾ
  • തിരുവനന്തപുരം (3,33,968)പാലക്കാട് (3,28,350)മലപ്പുറം (3,17,899)
  • 27 സി.ഡി.എസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 99.25 ശതമാനം അയൽക്കൂട്ട പങ്കാളിത്തം

സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയ്‌നിൽ ഇതുവരെ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ അയൽക്കൂട്ട അംഗങ്ങൾ.  ആകെ 30,21,317 പേർ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. സംസ്ഥാനമൊട്ടാകെയുള്ള 3,14,557 അയൽക്കൂട്ടങ്ങളിൽ 297559 അയൽക്കൂട്ടങ്ങളും ഇതിനകം ക്യാമ്പെയ്‌നിൽ പങ്കാളികളായി.

നവംബർ 26 വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത്. 33396 വനിതകൾ വിവിധ തീയതികളിലായി ഇവിടെ പരിശീലനത്തിനെത്തി.  പാലക്കാട്(328350), മലപ്പുറം(317899) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 27 സി.ഡി.എസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 99.25 ശതമാനം അയൽക്കൂട്ട പങ്കാളിത്തമുണ്ട്. ഇവിടെ ആകെയുള്ള 124647 അയൽക്കൂട്ട അംഗങ്ങളിൽ 104277 പേരും ക്യാമ്പെയ്‌നിൽ പങ്കെടുത്തു. 42 സി.ഡി.എസുകൾ മാത്രമുള്ള കാസർഗോഡ് ജില്ലയിലും മികച്ച പങ്കാളിത്തമാണുള്ളത്. ആകെയുള്ള  180789 അയൽക്കൂട്ട അംഗങ്ങളിൽ 129476 പേരും ക്യാമ്പയ്‌നിൽ പങ്കെടുത്തു.

ഡിസംബർ പത്തിനകം ബാക്കി 16 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അയൽക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകൾക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിൻറെ ഭാഗമായി ഇനിയുളള  നാല് അവധിദിനങ്ങളിൽ ഓരോ സി.ഡി.എസിൽ നിന്നും ഇനിയും പങ്കെടുക്കാനുള്ള മുഴുവൻ പേരെയും ക്യാമ്പയ്ൻറെ ഭാഗമാക്കും. ഇതിനായി സംസ്ഥാന ജില്ലാ സി.ഡി.എസ്തല പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കുടുംബശ്രീ സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാനത്തെ 46 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പെയ്‌നാണ് ‘തിരികെ സ്‌കൂളിൽ’. തിരഞ്ഞെടുത്ത സ്‌കൂളുകളിൽ അവധിദിനങ്ങളിലാണ് പരിശീലനം.