നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം പ്രാവർത്തികമായെന്നാണ് നവകേരള യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ നവകേരള സദസിന്റെ ഭാഗമായി ഇടപ്പഴഞ്ഞി ആർ.ഡി.ആർ. കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങൾക്കായാണു പ്രഭാത സദസ് സംഘടിപ്പിച്ചത്.

           കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ചു നിരവധി നിർദേശങ്ങൾ നവകേരള സദസുമായി ബന്ധപ്പെട്ട പ്രഭാത യോഗങ്ങളിൽ ഉയർന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു നിരവധി പേർ ഈ യോഗങ്ങളിൽ പങ്കെടുത്തു. സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ടവർ ഇതിന്റെ ഭാഗമായി. പതിനായിരങ്ങളാണ് ഓരോ സദസിലേക്കുമെത്തിയത്. ഓരോ നിയോജക മണ്ഡലങ്ങളിലും ഏറ്റവും വിസ്തൃതിയേറിയ മൈതാനങ്ങളിലാണു സദസുകൾ സംഘടിപ്പിച്ചത്.

എന്നാൽ അവയെല്ലാം നിറഞ്ഞു കവിയുന്നത്ര ജനപങ്കാളിത്തമുണ്ടായി. നവകേരള സദസിനു ലഭിച്ച വൻ ജനസ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നത്. നാടിന്റെ വികസനവും പുരോഗതിയും ആവശ്യമാണെന്ന ജനങ്ങളുടെ പൊതുതാത്പര്യമാണ് നവകേരള സദസ് തെളിയിച്ചത്. എല്ലാത്തരത്തിലും ആരോഗ്യകരമായാണ് ഈ പരിപാടി കടന്നുപോയതെന്നും പ്രഭാത സദസിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു.

           സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന നിരവധി നിർദേശങ്ങൾ തിരുവനന്തപുരത്തു നടന്ന പ്രഭാത യോഗത്തിലും ഉയർന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നു മയക്കുമരുന്ന് മാഫിയയ്ക്കെതിരായ നടപടികൾ ശക്തമാക്കണമെന്ന ആവശ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചെറിയ കുട്ടികൾപോലും മയക്കുമരുന്നു മാഫിയയുടെ പിടിയിൽപ്പെടുന്ന സാഹചര്യമുണ്ട്. സമൂഹത്തിൽനിന്ന് ഇതിന്റെ സാന്നിധ്യം ഇല്ലാതാക്കാനാണു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിപുലമായ ക്യാംപെയിൻ സർക്കാർ നടത്തിയത്. മയക്കുമരുന്നിനെതിരായ പൊതുബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ശക്തമായി തുടരും. ഇത്തരം മാഫിയകൾക്കെതിരേ ഒരു ദാക്ഷിണ്യവമില്ലാത്ത നടപടിയുണ്ടാകും. സമൂഹത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പൊതുസമൂഹം ഗൗരവമായി കാണണം. ഇതിനെതിരേ സർക്കാർ തലത്തിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ കൂട്ടായ ആലോചനകളിലൂടെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

           സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതു കൂടുതൽ ശക്തമായി തുടരും. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെയാണു സംസ്ഥാനം കാണുന്നതെന്നും ഇതിനായുള്ള പഠനങ്ങൾക്കായി കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കുറേക്കൂടി വിദഗ്ധരെ ഉൾപ്പെടുത്തി ഇതു വിപുലപ്പെടുത്തുന്നകാര്യം പരിഗണിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ വരുമ്പോൾ അതിനെ കണ്ണടച്ച് എതിർക്കാനുള്ള പ്രവണതയുണ്ടാകുന്നുണ്ട്. ഇവിടെ വേണ്ട, മറ്റൊരിടത്ത് ആകാം എന്നതാണ് പലപ്പോഴും സമീപനമായി വരുന്നത്. ഇത് മാറ്റണമെന്നും മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ആവശ്യമാണെന്ന പൊതുബോധം എല്ലാവരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായിക മേഖലയിൽനിന്നു സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർക്കു തുടർന്നു കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു തടസമുണ്ടെന്ന വിഷയം പരിശോധിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശേഷി വർധിപ്പിക്കുന്നതിനു സർക്കാർ വിപുലമായ ഇടപെടലുകൾ നടത്തുന്നുണ്ട്. കേരള സർവകലാശാല നാക് എ++ ഗ്രേഡ് നേടിയതും മറ്റു സർവകലാശാലകൾ ലോക നിലവാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്.

           തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വിപുലീകരണത്തിന് 150 കോടിയുടെ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ചലച്ചിത്ര ആസ്ഥാനമാക്കാനുള്ള ശ്രമങ്ങൾക്കു സർക്കാരിന്റെ ഭാഗത്തുനിന്നു പൂർണ പിന്തുണ നൽകും. കേരളത്തിന്റെ ഭാവി വളർച്ചയ്ക്കായി കേരളീയം പരിപാടിയിലും നവകേരള സദസിലുമായി ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ചു നടപ്പാക്കാൻ പ്രത്യേക സംവിധാനം സജ്ജമാക്കണമെന്ന ആശയം സർക്കാർ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഐടി മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നേട്ടങ്ങളിൽ പടിപടിയായ വർധനവുണ്ടാകുമെന്നും കൂടുതൽ മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ സർക്കാർ പ്രത്യേക ശ്രദ്ധയോടെ നടപ്പാക്കുമെന്നും പറഞ്ഞു. നടൻ ഇന്ദ്രൻസ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, പത്മശ്രീ ഡോ. ജി. ശങ്കർ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, സംസ്ഥാന ട്രാൻസ്ജെൻഡർ ബോർഡ് അംഗം ശ്യാമ എസ്. പ്രഭ, സരസ്വതി വിദ്യാലയം ചെയർമാൻ ഡോ. രാജ്മോഹൻ, ബോക്സിങ് താരം ലേഖ, വെട്ടുകാട് പള്ളി വികാരി ഫാ. എഡിസൺ, സംവിധായകൻ ഷാജി എൻ. കരുൺ, നടൻ കരമന സുധീർ, നർത്തകി താര കല്യാൺ, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, കവി ഗിരീഷ് പുലിയൂർ, പ്രതിധ്വനി പ്രതിനിധി രാജീവ് കൃഷ്ണൻ, സംവിധായകൻ രാജസേനൻ, ഓമനക്കുട്ടി ടീച്ചർ, ദീപു രവി, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവച്ചു.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു. എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, സജി ചെറിയാൻ, വീണാ ജോർജ്, എംപിമാരായ ബിനോയ് വിശ്വം, എ.എ. റഹീം, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവരും പ്രഭാത യോഗത്തിൽ പങ്കെടുത്തു.