ഐ.എസ്.ഒ അംഗീകാര തിളക്കത്തിൽ ജില്ലയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ മികവ്, പൊതുജന സൗഹൃദപരവും ജീവനക്കാരുടെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന അന്തരീക്ഷം, ഗ്രീൻ പ്രോട്ടോകോൾ പ്രകാരമുള്ള ഓഫീസ് കെട്ടിടം ഒരുക്കിയതുമാണ് അംഗീകാരം ലഭിച്ചത്. ഇന്ന്  രാവിലെ 11.30ന് മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നടക്കുന്ന ചടങ്ങിൽ
ഉത്തര മേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ ഐ.എസ്.ഒ അംഗീകാരപത്രം കൈമാറും.

കൈകൂലി കേസുകളിൽ നിരന്തര ഇടപെടലുകളിലൂടെ രണ്ട് വർഷത്തിനിടയിൽ പതിനഞ്ചോളം ഉദ്യോഗസ്ഥരെയാണ് മലപ്പുറം വിജിലൻസിന്റെ നേതൃത്വത്തിൽ പിടികൂടാനായത്. കൂടാതെ 118 മിന്നൽ പരിശോധനകളും ഇരുപതോളം പ്രാഥമിക അന്വേഷണങ്ങളും നടത്തി അഴിമതികാർക്കെതിരെ നടപടികൾ കർശനമാക്കി.  പൊതുജനങ്ങൾക്കായി ബോധവത്ക്കരണം നടത്തിയും അഴിമതി പണം കണ്ടെടുത്തും മേഖലയിൽ പ്രവർത്തനം കാര്യക്ഷമമാക്കി.

കഴിഞ്ഞ ആറ് മാസമായി നടന്നുവരുന്ന ഗുണമേന്മ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് വിജിലൻസ് യൂണിറ്റിന് ഇത്തരത്തിൽ ഒരു അംഗീകാരം ലഭിക്കുന്നത്. എല്ലാ ജീവനകാരുടെയും കൂട്ടായ പ്രവർത്തന ഫലമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് ഫിറോസ് എം ഷഫീഖ് പറഞ്ഞു.