കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയിൽ  നിർമ്മിച്ച മുപ്പത് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നാളെ (ജനുവരി 11) ഫ്ലാഗ് ഓഫ്  ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വൈകിട്ട് നാലിന് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ചു ഒരു ക്യാമ്പസ്സിൽ നിന്നും നിർമ്മിച്ചു നൽകുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസ ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ ‘പഠനത്തോടൊപ്പം സമ്പാദ്യം’ പദ്ധതിയായാണ് കോഴിക്കോട് പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ ഈ ഓട്ടോറിക്ഷകൾ അസംബിൾ ചെയ്തത്. ഖരമാലിന്യ ശേഖരണത്തിന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണിവ. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മാണക്കമ്പനിയായ  ആക്‌സോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടുകൂടി ആരംഭിച്ച ക്യാമ്പസ് ഇൻഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.

ആക്സിയോൺ വെഞ്ചേഴ്സ് 2022 ഒക്ടോബർ 31ന് പോളിടെക്‌നിക്ക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് വ്യാവസായിക ഉൽപ്പാദനം ആരംഭിക്കാനുള്ള ധാരണാപത്രം സർക്കാരുമായി ഒപ്പുവച്ചിരുന്നു. ഇതിനു തുടർച്ചയായാണ് കോഴിക്കോട് കോർപ്പറേഷനു വേണ്ടി 75 ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വർക്ക് ഓർഡർ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതി നേടിയെടുത്തത്. അതിൽ ആദ്യഘട്ടമായാണ് 30 ഇലക്ട്രിക് ഓട്ടോകൾ വിതരണത്തിന് തയ്യാറായിരിക്കുന്നത്.

വ്യാവസായികാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്യാംപസ് ഇലക്ട്രിക് ത്രീ-വീലർ അസംബ്ലി യൂണിറ്റാണ് കോഴിക്കോട് പോളിടെക്നിക് കോളേജിലേത്. കർശന ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് മുപ്പത് വാഹനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം യഥാർത്ഥ വ്യാവസായിക സാഹചര്യങ്ങളുമായി പരിചയപ്പെടാനും ധനസമ്പാദനത്തിനുമുള്ള അവസരം സൃഷ്ടിക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണിത് – മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.