ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇനിയൊരു ദുരന്തമുണ്ടായാലും അതിനെ അതിജീവിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്റി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ലോകത്തില്‍ എവിടെയെല്ലാം മലയാളിയുണ്ടോ അവരെയെല്ലാം ഉപയോഗിച്ച് കൊണ്ട് നവകേരള സൃഷ്ടി സാധ്യമാക്കും. നവകേരള നിര്‍മ്മിതിക്കായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര രണ്ട് വില്ലേജിന് പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്ണമ്പ്ര രണ്ട് വില്ലേജ് സ്മാര്‍ട്ട് ഓഫീസ് ഉദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കുന്നു

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്നെല്ലാം സഹായം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ വലിയ സഹായമാണ് ലഭിച്ചത്. എന്നാല്‍ പലരുടെയും സഹായം വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മന്ത്രിമാര്‍ 24 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന് ഓഫീസുകള്‍ക്ക് വലിയ പങ്കാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഇത് ഓഫീസാണെന്ന പ്രതീതിയുണ്ടാവരുത്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.റെജിമോന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ.ഡി.എം ടി. വിജയന്‍, സബ് കല്കടര്‍ ആസിഫ്. കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, വാര്‍ഡ് അംഗം പ്രസന്നകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടയവിതരണം നടത്തി
തരൂര്‍ മണ്ഡലത്തിലെ 19 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. കണ്ണമ്പ്ര രണ്ട് വില്ലേജിന് പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്റി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലനും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണിയും ചേര്‍ന്ന് പട്ടയം വിതരണം ചെയ്തത്.
പട്ടയം ലഭിക്കാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച് പട്ടയം ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. കോട്ടായി 1 വില്ലേജിലെ ചമ്പ്രക്കുളം കോളനിയിലെ തത്ത, രക്കി, ദേവകി, വെള്ള, മാധവി, സുലോചന, തങ്ക, സ്വാമിനാഥന്‍, മുത്തു, ഐയ്യ, ചെല്ല, സീത, പുതുക്കോട് വില്ലേജിലെ ചെന്നിലാകുണ്ട് ഖാദര്‍ ബീവി, ആമിനാ സെയ്ത് മുഹമ്മദ്, റഹ്മത്ത്, പി.എം ശ്രീനിവാസന്‍, നബീസ, നബീസാ സെയ്ദ് മുഹമ്മദ്, കുത്തന്നൂര്‍ 1 വില്ലേജിലെ കോതമംഗലം ലക്ഷം കോളനിയിലെ വേലായുധന്‍ എന്നിവര്‍ക്കാണ് പട്ടയം നല്‍കിയത്.

തരൂര്‍ മണ്ഡലത്തിലെ കോട്ടായി 1 വില്ലേജിലെ ചമ്പ്രക്കുളം കോളനിയിലെ തത്തയ്ക്ക് മന്ത്രി എ.കെ ബാലന്‍ പട്ടയം നല്‍കുന്നു