*തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ മേഖലകളിൽ പ്രവർത്തിക്കുന്ന സമിതികൾ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം സമൂഹത്തിലാകെ വളർത്തുന്ന നിരവധി പരിപാടികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണ്. കുട്ടികൾ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളാണ് ദിനം പ്രതി അഭിമുഖീകരിക്കുന്നത്. ശാരീരിക, മാനസിക പീഡനങ്ങൾക്കപ്പുറം ലൈംഗിക പീഡനത്തിനും നിരവധി കുട്ടികൾ ഇരയാവുന്നു. പൊതു ഇടങ്ങളിൽപോലും കുട്ടികൾക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നു എന്ന സാഹചര്യമാണ്. വീടാണ് ഏറ്റവും സുരക്ഷിത സ്ഥലമെങ്കിലും അവിടെയും വ്യത്യസ്ത അനുഭവങ്ങളുണ്ടാക്കുന്ന ധാരാളം സാഹചര്യമുണ്ട്.
നിഷ്‌കളങ്കതയെ ദുരുപയോഗിക്കാൻ തക്കം പാർത്തിരിക്കുന്ന ദുഷ്ടമനസ്സുകൾക്ക് ഒരു കുറവുമില്ല എന്നതാണ് വലിയ ദുരവസ്ഥ. മയക്കുമരുന്നിന്റെ വാഹകരായി പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. സാധാരണ നിലയ്ക്ക് കുട്ടികൾക്ക് ഇത് തിരിച്ചറിയാൻ കഴിയില്ല. കുട്ടികൾക്കുവേണ്ടിയുള്ള ജാഗ്രത  മുതിർന്നവരാണ് കാട്ടേണ്ടത്. കുട്ടികളുടെ മുഖം മ്ലാനമായാൽ എന്താണൈന്ന് മനസ്സിലാക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും ഉത്തരവാദിത്തമുണ്ട്.
കുട്ടികളുടെ കൂടെ ചെലവഴിക്കാൻ മാതാപിതാക്കൾ നല്ലതുപോലെ സമയം കണ്ടെത്തണം. അതിന് അവർക്ക് സമയം കിട്ടാതിരുന്നാൽ കുട്ടികൾക്ക് വഴി തെറ്റാം. വഴിതെറ്റിയ കുട്ടിയെ തിരിച്ചു നടത്തുന്നതിനേക്കാൾ ഭേദം തെറ്റായ വഴിയേ കുട്ടി പോകാതിരിക്കാനുള്ള ജാഗ്രത പുലർത്തുന്നതാണ്. സംസ്ഥാനം നേരിടുന്ന ഗൗരവമേറിയ പ്രശ്‌നമല്ലെങ്കിലും ബാലവേലയ്‌ക്കെതിരെയും നാം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾക്ക് ഭയമില്ലാതെ സമൂഹത്തിൽ ജീവിക്കാനും  മറ്റുള്ളവരെ സഹായിക്കാനും സ്‌നേഹിക്കാനും കഴിയുന്ന വിധത്തിൽ വളരാനും അനുകൂലമായ സാഹചര്യമൊരുക്കാൻ ബാലാവകാശ കമ്മീഷനെപ്പോലുള്ള സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്റ്റിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ  ചെയർപേഴ്‌സൺ പി. സുരേഷ്, തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ.കെ. ദിനേശൻ, ജുവനൈൽ പോലീസ് യൂണിറ്റ് നോഡൽ ഓഫീസർ എസ്. നിശാന്തിനി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ഡോ. എം.പി. ആന്റണി, ശ്രീല മേനോൻ എൻ, സിസ്റ്റർ ബിജി ജോസ്, സി.ജെ. ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.