ജില്ലയിലെ വിവിധ കോടതികളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ട്രിബ്യൂണലുകളിലും കമ്മീഷനുകളിലും നിലനില്‍ക്കുന്ന സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള ജില്ലയില്‍ നിന്നുള്ള കേസുകള്‍ അവലോകനം ചെയ്യാന്‍ ജില്ലാ ലീഗല്‍ എംപവേര്‍ഡ് കമ്മിറ്റി (ഡി.എല്‍.ഇ.സി) യോഗം ചേര്‍ന്നു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജഗ്ഗി പോളിന്റെ നേതൃത്വത്തില്‍ കേസുകള്‍ അവലോകനം ചെയ്തു.

കഴിഞ്ഞ യോഗ തീരുമാനങ്ങളിലെ നടപടി ക്രമങ്ങള്‍ വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ ജില്ലാതല ഓഫീസര്‍മാര്‍ ശ്രദ്ധാപൂര്‍വം ഇടപെടണമെന്നും വീഴ്ച വരുത്താതെ കോടതിയിലെ കേസുകളെ ഗൗരവത്തോടെ കാണണമെന്നും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ കെ.ദിനേശ് കുമാര്‍ നിര്‍ദേശിച്ചു.

വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.എല്‍.ഇ.സിക്ക് അധികാരമുണ്ടാകുമെന്നും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അറിയിച്ചു. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ വി.മോഹനന്‍, കെ.പി.അജയ് കുമാര്‍, പി.സതീശന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലയിലെ വിവിധ കോടതികളില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ മാസവും ചേരുന്ന സ്യൂട്ട് യോഗവും ചേര്‍ന്നു. ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.