മൊബൈല്‍ മാമോഗ്രാം യൂണിറ്റ്, സ്ത്രീകളുടെ മനസികോല്ലാസത്തിന് പെണ്ണിടം, കാറ്റില്‍നിന്ന് വൈദ്യുതി

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി 2024-25 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 202,22,20,534 രൂപ വരവും 187,08,55,000 രൂപ ചെലവും 15,13,65,534 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അവതരിപ്പിച്ചത്.

കൃഷി

ജില്ലയിലെ സീഡ് ഫാമുകളില്‍ നിന്ന് മികച്ചയിനം നെല്‍വിത്ത് തെരഞ്ഞെടുത്ത് ഞാറ്റടി തയ്യാറാക്കി, യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത പാടശേഖരങ്ങളില്‍ എത്തിക്കുന്ന ഞാറ്റടി പദ്ധതിക്ക് രൂപം നല്‍കുന്നതിന് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. സന്നദ്ധതയുള്ള രണ്ട് പാടശേഖരങ്ങളിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഞാറ്റടി പദ്ധതി നടപ്പാക്കുക. ഇതിനായി പാടശേഖര സമിതി ഭാരവാഹികളുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 10 ലക്ഷം രൂപ നീക്കിവെച്ചു. ഫാമുകളുടെ ആധുനികവത്കരണം ഈ വര്‍ഷവും തുടരും. ഈ വര്‍ഷം മുതലമട, ആലത്തൂര്‍ ഫാമുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. ബഹുവര്‍ഷ പദ്ധതിയില്‍ ആദ്യ വര്‍ഷത്തേക്ക് മൂന്ന് കോടി വകയിരുത്തിയിട്ടുണ്ട്. ഫാം ടൂറിസത്തിന് ഊന്നല്‍ നല്‍കുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് പുത്തന്‍ അനുഭവവും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാനുമാകുന്ന തരത്തില്‍ പദ്ധതി വികസിപ്പിക്കും. സൗരോര്‍ജ വേലി, പാല്‍ സബ്‌സിഡി, മത്സ്യകൃഷി വികസനം, ആദിവാസി കൃഷി തുടങ്ങിയവയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കും. കാര്‍ഷിക മേഖലയ്ക്കായി 20 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

ആരോഗ്യം

ജില്ലാ ആശുപത്രിക്ക് ഹൈടെന്‍ഷന്‍ അപ്ഗ്രഡേഷനും മരുന്ന്, ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ മരുന്നും അനുബന്ധ സൗകര്യങ്ങളും സാധ്യമാക്കും. ആയൂര്‍വേദ ആശുപത്രിയ്ക്ക് ഒന്നാം നില നിര്‍മിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്താനും പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നും ഉറപ്പാക്കുന്നതിനായി വയോസുരക്ഷ പദ്ധതി നടപ്പാക്കുന്നതിനും ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. ജില്ലാ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കും. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ സാമ്പത്തിക വര്‍ഷം മൊബൈല്‍ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കും. മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ പദ്ധതി രൂപീകരിക്കും.

തൊഴില്‍

ചെറുകിട വ്യവസായം, ഖാദി കേന്ദ്രങ്ങളുടെ ശാക്തീകരണം, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവ ലക്ഷ്യമിട്ട് വനിതാ തൊഴില്‍ ശൃംഖല രൂപീകരിക്കും. വിവിധ പദ്ധതികള്‍ വഴി 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അഭ്യസ്തവിദ്യരായ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ഉറപ്പാക്കും. പ്രതിഭാപിന്തുണ, ജോബ് സ്‌കൂള്‍ പദ്ധതികള്‍ വ്യാപിപ്പിക്കും. ജില്ലാ വ്യവസായ കേന്ദ്രം വഴി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കും. തൊഴില്‍ സൃഷ്ടിക്കുന്ന വിവിധ പദ്ധതികള്‍ക്കായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നവകേരളമിഷന്‍ വഴി ക്യാമ്പസുകളില്‍ ഗ്രീന്‍ ദി ഗ്യാപ് പദ്ധതി നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു.

പെണ്ണിടം

നഗരത്തോട് ചേര്‍ന്ന് രണ്ടേക്കറോളം വരുന്ന ഭൂമിയില്‍ പെണ്ണിടം എന്ന പേരില്‍ സ്ത്രീ സൗഹൃദ മേഖല സൃഷ്ടിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സാമൂഹ്യകാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് അന്യമാകുന്ന അവസരങ്ങള്‍ ഒരുക്കികൊടുക്കുക, വിനോദോപാധികള്‍ ഒരുക്കുക തുടങ്ങിയവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നീന്തല്‍ കുളം, കുതിരസവാരി, തിയേറ്റര്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കോര്‍ത്തിണക്കിയാകും പദ്ധതി നടപ്പാക്കുക. ആവശ്യമായ ഭൂമി ലഭ്യമാക്കുന്ന തദ്ദേശ സ്ഥാപനത്തില്‍ പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം രൂപ ഇതിനായി വകയിരുത്തും.

സേവന മേഖല

സേവന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 30 കോടിയുടെ പദ്ധതികള്‍ക്കാണ് ബജറ്റിലൂടെ രൂപം നല്‍കിയിട്ടുള്ളത്. കായിക അധ്യാപകരില്ലാത്ത വിദ്യാലയങ്ങളില്‍ കായിക പരിശീലകരെ നിയമിക്കാനും ഭാവിയില്‍ 88 കായിക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 20 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

വയോജനങ്ങളുടെയും ട്രാന്‍സ് വ്യക്തികളുടെയും ഉന്നമനത്തിനായി 3.5 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പഞ്ചിനഞ്ചോളം സംയുക്ത പദ്ധതികള്‍ക്കാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നീന്തല്‍ പരിശീലന കേന്ദ്രം, സ്നേഹ സ്പര്‍ശം, കളിസ്ഥലം, വില്ലേജ് ടൂറിസം തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ടൂറിസം സാദ്ധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കുന്ന മികച്ച പദ്ധതിയില്‍നിന്ന് തെരഞ്ഞെടുത്തവയ്ക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം ജില്ലാ പഞ്ചായത്ത് നല്‍കിയാകും വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കുക. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തി.

വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിങ്ങനെ പദ്ധതികള്‍ ബഹുവര്‍ഷമായി ഏറ്റെടുക്കും. ആദ്യവര്‍ഷം 50 ലക്ഷം രൂപ വകയിരുത്തും.  നവോത്ഥാന മൂല്യങ്ങളും മതനിരപേക്ഷതയും പ്രചരിപ്പിക്കുന്നതിനായി ചലച്ചിത്ര നിര്‍മാണത്തിലേക്കും ജില്ലാ പഞ്ചായത്ത് കടക്കുകയാണ്. ഇതിനായി 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ആമുഖപ്രഭാഷണം നടത്തി. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഫലകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി പ്രകാശനം ചെയ്തു. ആദ്യകോപ്പി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് ഏറ്റുവാങ്ങി. തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് (ഫെബ്രുവരി 9) ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.