കായിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വി. അബ്ദു റഹ്മാൻ

കായിക മേഖലയിൽ ഈ വർഷം തന്നെ പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ. ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ്. സ്മാരക മിനി ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കായിക മേഖലയെ കളിയോടൊപ്പം സാമ്പത്തിക മേഖലായാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. വിദ്യാഭ്യാസ മേഖലയിൽ കായിക പ്രവർത്തങ്ങൾ എകോപിച്ച് കായികം ഒരു വിഷയമാക്കി സിലബസ് രൂപീകരിക്കും. കൂടാതെ എല്ലാ ജില്ലകളിലും ഒരു പ്രധാന കളിക്കളം നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് ഉയർന്ന നിലവാരത്തോടെ തൃശൂർ ജില്ലയിൽ ലാലൂരിലും ജി വി രാജ സ്പോർട്ട്സ് സ്കൂളിലിനുമടക്കം കളിക്കളങ്ങൾ ഒരുക്കുന്നത്.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകി കളിക്കളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കായിക താരങ്ങളെ പ്രോത്സാഹിപ്പിച്ച് ജോലി സാധ്യതകൾ കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി പഞ്ചായത്ത് ബജറ്റിൽ രണ്ട് ശതമാനം കായിക പ്രവർത്തനങ്ങൾക്ക് മാത്രമായി മാറ്റി വെച്ചിട്ടുണ്ടെന്നും വരും വർഷത്തിൽ കായിക പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആസൂത്രണ സമിതി രൂപീകരിപ്പിച്ച് പ്രവർത്തനങ്ങൾ എകോപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2015 മുതല്‍ 2024 വരെയുള്ള കാലയളവിലെ എംഎല്‍എ ഫണ്ടില്‍ നിന്ന് 2.45 കോടി ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ശബ്ദ പ്രതിധ്വനി ഒഴുവാക്കുന്നതിന് ഭിത്തികളില്‍ അക്കൗസ്റ്റിക് പാനലിംഗ് ചെയ്തിട്ടുണ്ട്. തറ വിട്രിഫൈഡ് ടൈല്‍ ഉപയോഗിച്ചും കളിസ്ഥലം വുഡന്‍ ഫ്ളോറിങ് ഉപയോഗിച്ചുമാണ് നിര്‍മിതി. ഗ്രീന്‍ റൂമുകള്‍, ടോയ്ലറ്റുകള്‍, ഓഫീസ് റൂം ഉള്‍പ്പെടെ സജ്ജമാണ്. കായിക മേഖലയ്ക്ക് കരുത്തേകുന്ന ചെറിയ സ്റ്റേഡിയങ്ങള്‍ ഉയരുന്നതോടെ ഗ്രാമങ്ങളിലെ കായിക താരങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.

ചാഴൂർ അച്ചുതമേനോൻ സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്ന ചടങ്ങിൽ സി. സി. മുകുന്ദൻ എംഎൽഎ അദ്ധ്യക്ഷനായി. മുൻ എംഎൽഎ ഗീതാഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരൻ എന്നിവർ മുഖ്യാതിഥികളായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. മോഹൻദാസ്, വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, ജനപ്രതിനികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.വി. ബിജി റിപ്പോർട്ട് അവതരിപ്പിച്ചു. കായികതാരങ്ങളുടെ ജൂഡോ അവതരണവും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.