• സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
  • 15987 കുടുംബങ്ങൾക്ക് പ്രയോജനം

മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി 41,000 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പറഞ്ഞു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പദ്ധതി ഒന്നര വർഷം കൊണ്ടു പൂർത്തികരിക്കും. 370 കിലോമീറ്റർ റോഡ് പൊളിക്കേണ്ടതുണ്ട്. എങ്കിലും ഈ റോഡുകളെല്ലാം പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

186.34 കോടി രൂപ ചിലവിൽ 15987 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭിക്കുന്നത്. പദ്ധതിയിൽ ഒൻപതു ദശലക്ഷം പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാല, ഒൻപതു മീറ്റർ വ്യാസമുള്ള കിണർ മുളംകുന്നിൽ, മണിമലയാറിനുകുറുകെ മൂരിക്കയത്ത് ചെക്ക്‌ഡാം, അഞ്ചു ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സിയോൻകുന്ന് ജല സംഭരണി , മൈക്കോളജി ബൂസ്റ്റിംഗ് സ്റ്റേഷൻ, നാലു ലക്ഷം ലിറ്റർ ശേഷിയുള്ള ഇളബ്രാമല ഭൂതല ജല സംഭരണി , 10.5 ലക്ഷം ലിറ്റർ ശേഷിയുള്ള പറത്താനം ഭൂതല ജല സംഭരണി , വട്ടക്കാവ് ഭൂതല ജല സംഭരണി, 245 കിലോമീറ്റർ പൈപ്പ് ലൈൻ എന്നിവ ഉൾപ്പെടുന്നു.

മുണ്ടക്കയം സി.എസ്.ഐ പരീഷ് ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനായി.
ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ജില്ല പഞ്ചായത്തംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി. ആർ. അനുപമ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പി. കെ. പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിക്കായി സൗജന്യമായി സ്‌ഥലം വിട്ടുനൽകിയ വ്യക്‌തികൾ ജോളി മടുക്കക്കുഴി, ബിന്ദു വനത്തിറമ്പിൽ, ബിജു പ്രഭാകർ കുന്നേൽ, ലിയാവത്ത് സഖാഫി, കെ. എച്ച്. ഖദീജ കമ്പിക്കൽ, ജോസഫ് വെള്ളൂർ എന്നിവരെ ആദരിച്ചു. ഇവർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.