• ആകെ വരവ് 92. 84 കോടി
  • ചെലവ് 92.15 കോടി

കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്.  നെല്‍കൃഷിക്ക് മുതല്‍ വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനടക്കം വിവിധ പദ്ധതികളിലായി 4.8 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്.പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടിയാണ് മാറ്റി വെച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു ബജറ്റ് പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ആശാ ആന്റണി ബജറ്റ് അവതരിപ്പിച്ചു. മുന്‍ബാക്കിയായ 70,21,955 രൂപ ഉള്‍പ്പെടെ 92,84,65,955 രൂപ ആകെ വരവും 92,15,62,000 രൂപ ചെലവും 69,03,955 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

വാര്‍ഷിക പദ്ധതിയില്‍ ബജറ്റ് അലോക്കേഷനായി ലഭിച്ച തുകയും തനത് ഫണ്ടും വായ്പയും ഉള്‍പ്പെടെയുള്ളവ ചേര്‍ത്ത് പരമാവധി മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി സമഗ്ര വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഉല്‍പാദനമേഖലക്ക് 10.2 കോടി, സേവനമേഖലക്ക് 38. 16 കോടി, അടിസ്ഥാനവികസന സൗകര്യത്തിന് 3.2 കോടി, കുടിവെള്ളം അനുബന്ധ പദ്ധതികള്‍ ഉള്‍പ്പെടെ സെക്ടര്‍ ഡിവിഷനില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് 1.1 കോടി, ആസ്തി അറ്റകുറ്റപണികള്‍ക്ക്17.3 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.

കാര്‍ഷിക മേഖലക്കായി അഞ്ചു പദ്ധതികള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. നെല്‍കര്‍ഷകര്‍ക്ക് 30 ലക്ഷം, മണ്ണ് ജല സംരക്ഷണത്തിന് ഒരു കോടി, ജലസേചനത്തിന് ഒരു കോടി, കൃഷി അനുബന്ധ സൗകര്യങ്ങള്‍ക്ക് രണ്ടു കോടി, വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിന് മുള്ളുവേലി നിര്‍മിക്കുന്നതിന് 50 ലക്ഷം എന്നിങ്ങനെയാണ് കൃഷിയും അനുബന്ധമേഖലകളിലും വകയിരുത്തിയിരിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവക്ക് 6.8 കോടി, സൗരോര്‍ജ പദ്ധതികള്‍ക്ക് 2.5 കോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.

സര്‍വശിക്ഷ അഭിയാന്‍ – 25 ലക്ഷം രൂപ, സ്‌കൂള്‍ കെട്ടിടങ്ങളുടെ മെയിന്റനന്‍സ് – 4 കോടി, ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറ്റകുറ്റപ്പണികള്‍ -കമ്പ്യൂട്ടര്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 20 ലക്ഷം, ജില്ലാതല കലാകായിക മേളകള്‍ക്കായി 10 ലക്ഷം, വനിത ജിംനേഷ്യം എന്നിവയ്ക്കായി പഞ്ചായത്തിന് ഫണ്ട് കൈമാറല്‍ – 20 ലക്ഷം, എസ് എസ്. എല്‍. സി. വിദ്യാര്‍ഥികള്‍ക്ക് സായാഹ്ന ക്ലാസ് – 15 ലക്ഷം, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ക്ക് റീഫ്രഷ്മെന്റ് ചാര്‍ജ്ജ് – 20 ലക്ഷം, അക്കാദമിക് മികവ് – 20 ലക്ഷം, വിവിധ ജില്ലാ ആശുപത്രികള്‍ക്ക് മരുന്ന് – 1 കോടി 30 ലക്ഷം, ജില്ലാ ആശുപത്രികളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടി, ആയുരാരോഗ്യം- വൃദ്ധജനങ്ങള്‍ക്ക് ആയുര്‍വേദ പരിചരണം -20 ലക്ഷം, പാലിയേറ്റീവ് ആശുപത്രി ലിഫ്റ്റ്, യോഗ ഹാള്‍ -75 ലക്ഷം, പകല്‍വീട് പൂര്‍ത്തീകരണം – 50 ലക്ഷം എന്നിങ്ങനെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിഭാഗത്തില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ വിഹിതം – 5 ലക്ഷം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് – 40 ലക്ഷം, സഫലമീയാത്ര – ഇലക്ട്രിക് വീല്‍ചെയര്‍ – 60 ലക്ഷം, സമ്പൂര്‍ണ്ണ കേള്‍വി ( കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചെയ്ത ആളുകള്‍ക്ക് തുടര്‍പ്രവര്‍ത്തനം) – 10 ലക്ഷം, എച്ച്. ഐ. വി. ബാധിതര്‍ക്ക് പോക്ഷകാഹാരം – 20 ലക്ഷം, വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം -50 ലക്ഷം (പഞ്ചായത്തിന് വിഹിതം നല്‍കല്‍), കീമോ തെറാപ്പി മരുന്ന് 20ലക്ഷം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍-35 ലക്ഷം, ഭിന്നശേഷി കലാമേളക്ക് -10 ലക്ഷം.

ടൂറിസം വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വഴിയോര വിശ്രമകേന്ദ്രങ്ങള്‍ക്ക് 1 കോടി 25 ലക്ഷം, ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കണക്ടിവിറ്റി മാപ്പ് തയ്യാറാക്കലിന് 10 ലക്ഷം. വനിത ശിശു വികസനം വിഭാഗത്തില്‍ നീലാംബരി – വനിതകള്‍ക്ക് താമസസൗകര്യം-50 ലക്ഷം, സ്ത്രീസുരക്ഷ- നാപ്കിന്‍ വിതരണം-25 ലക്ഷം, മാതൃവന്ദനം-25 ലക്ഷം, സ്ത്രീ ശക്തി വനിതകള്‍ക്ക് ആയുര്‍വേദ പരിചരണം-30 ലക്ഷം, ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വ്യവസായ വകുപ്പുമായി ചേര്‍ന്ന് വനിതാ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു കോടി 20 ലക്ഷം.

പട്ടികജാതി, പട്ടിക വര്‍ഗ്ഗവികസനം വിഭാഗത്തില്‍ ഉന്നത പഠന ധനസഹായത്തിന് 15 ലക്ഷം, ബെറ്റര്‍ എഡ്യൂക്കേഷന്‍- 47 ലക്ഷം, പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലെ കുടിവെള്ള പദ്ധതികള്‍ പുനരുദ്ധാരണത്തിന് 1 കോടി, മൊബൈല്‍ ആയുര്‍വേദ ക്ലിനിക്കിന് 25 ലക്ഷം.

ദാരിദ്ര്യ ലഘൂകരണം വിഭാഗത്തില്‍ ലൈഫ് മിഷന്‍- പാര്‍പ്പിട പദ്ധതി – 10 കോടി, സ്വപ്നക്കൂട് – ഭവന നിര്‍മ്മാണം-4 കോടി. വ്യവസായം വിഭാഗത്തില്‍ ജില്ലാ പഞ്ചായത്തിന് കിഴിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ പുനരുദ്ധാരണം- 50 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഇടുക്കി ബസ് സ്റ്റാന്റിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി 10 ലക്ഷം രൂപയും സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കുന്നതിനായി 10 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.
ബജറ്റ് അവതരണത്തില്‍ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍, ചെയര്‍പേഴ്സണ്‍മാര്‍, വകുപ്പ് പ്രതിനിധികള്‍, സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.