ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ നിയമനടപടിക്ക് ശുപാര്‍ശ

ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ എടക്കര സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി. ഒരു വര്‍ഷം മുന്‍പാണ് എടക്കര സ്വദേശിനിയായ യുവതി മലപ്പുറത്തെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്. തുടര്‍ന്ന് മുറിവ് ഉണങ്ങാതിരിക്കുകയും ശാരീരികമായ മറ്റ് പ്രയാസങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുവതി വനിതാ കമ്മിഷനെ സമീപിച്ചത്.

ഓപ്പറേഷനിലെ പിഴവ് പരിഹരിക്കാന്‍ രണ്ടാമതും മൂന്നാമതും ശസ്ത്രക്രിയ നടത്തിയെന്നും യുവതി ആരോപിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ ഈ പരാതി പരിഗണിച്ചു. പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കുമെതിരെ നിയമനടപടിക്ക് വനിതാ കമ്മിഷന്‍ അംഗം ശുപാര്‍ശ ചെയ്തു. യുവതിക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ജില്ലാതല അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. പരാതികളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. പരിഗണനയ്ക്കു വന്ന 42 പരാതികളില്‍ അഞ്ച് കേസുകള്‍ തുടര്‍ നടപടിക്കായി പോലീസിന് കൈമാറി. 26 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.  അഡ്വ. ബീനാ കരുവാത്ത്, അഡ്വ. ഷീന, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, വനിതാസംരക്ഷണ ഓഫീസര്‍ ടി.എം ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.