സ്വന്തമായുള്ള ആറ് സെന്റ് ഭൂമി കരഭൂമിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് വെള്ളൂര്‍ക്കുന്നം വില്ലേജില്‍ അരീക്കപ്പിള്ളില്‍ വീട്ടില്‍ ഇ പി കുഞ്ഞപ്പനും ഭാര്യ കെ ഇ സരോജവും. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ് ഭൂമി തരം മാറ്റം ഉത്തരവ് കൈമാറി.

ആറ് വര്‍ഷം മുമ്പാണ് കൈയ്യിലെ സമ്പാദ്യമെല്ലാം മുടക്കി വെള്ളൂര്‍ക്കുന്നം വില്ലേജില്‍ കുഞ്ഞപ്പനും ഭാര്യയും ആറ് സെന്റ് ഭൂമി സ്വന്തമാക്കുന്നത്. പിന്നെ അതില്‍ ഒരു വീട് നിര്‍മ്മിക്കാനുളള ശ്രമത്തിലായിരുന്നു. ഇതിനിടയില്‍ ഭാര്യ സരോജത്തിന്റെ ആരോഗ്യനില മോശമാകുകയും സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടി വരികയും ചെയ്തു. ചികിത്സ ആവശ്യങ്ങള്‍ക്കായി ആകെയുള്ള ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് നിലം വിഭാഗത്തില്‍ ആണെന്ന് അറിയുന്നത്. തുടര്‍ന്ന് കരഭൂമിയായി മാറ്റി ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

നാല് മാസം മുമ്പാണ് കരഭൂമിയായി ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുന്നത്. വളരെ എളുപ്പത്തില്‍ കരഭൂമിയായി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. ഭാര്യയുടെ ചികിത്സയ്ക്കുശേഷം ഈ ഭൂമിയില്‍ സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണം എന്നാണ് ആഗ്രഹമെന്നും കുഞ്ഞപ്പന്‍ പറഞ്ഞു.