തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടാതെ ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാൽവ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ 66കാരിക്ക് അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗത്തിനാണ് ഹൃദയ വാൽവ് മാറ്റിവച്ചത്. രോഗിയുടെ കാലിലെ രക്തക്കുഴലുകൾക്ക് ചുരുക്കമുള്ളതിനാലാണ് സാധാരണയിൽ നിന്ന് വ്യത്യസ്തമായി കഴുത്തിലെ കരോട്ടിഡ് രക്തധമനി വഴി വാൽവ് മാറ്റിവച്ചത്. കേരളത്തിൽ കഴുത്തിലൂടെ ഹൃദയ വാൽവ് മാറ്റി വയ്ക്കുന്ന രണ്ടാമത്തെ സംഭവമാണിത്. രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ നടത്തിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ നിസാറുദീന്റെ ഏകോപനത്തിൽ പ്രൊഫ. ഡോ. കെ ശിവപ്രസാദ്, പ്രൊഫ. ഡോ. വിവി രാധാകൃഷ്ണൻ, പ്രൊഫ ഡോ മാത്യു ഐപ്പ്, പ്രൊഫ ഡോ. സിബു മാത്യു, ഡോ. ജോൺ ജോസ്, ഡോ. പ്രവീൺ എസ്, ഡോ. പ്രവീൺ വേലപ്പൻ, ഡോ. അഞ്ജന, ഡോ. ലെയ്സ്, ഡോ. ലക്ഷ്മി, സീനിയർ റെസിഡന്റുമാർ എന്നിവരടങ്ങുന്ന കാർഡിയോളജി സംഘം, പ്രൊഫ. ഡോ. രവി, ഡോ. ആകാശ്, ഡോ. നിവിൻ എന്നിവരടങ്ങുന്ന തൊറാസിക് സർജറി സംഘം എന്നിവരാണ് ഇംപ്ലാന്റേഷന് നേതൃത്വം നൽകിയത്. ഡോ. മായ, ഡോ. അൻസാർ എന്നിവരടങ്ങുന്ന അനസ്തേഷ്യ സംഘം, കാർഡിയോ വാസ്‌കുലർ ടെക്നോളജിസ്റ്റുമാരായ കിഷോർ, അസീം, പ്രജീഷ്, നേഹ, ജയകൃഷ്ണ എന്നിവരും കാത്ത് ലാബ് നഴ്സിംഗ് സ്റ്റാഫ് സംഘവും ഇതിൽ പങ്കുചേർന്നു. സർക്കാരിന്റെ സാമ്പത്തിക സഹാത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.