രണ്ടര വർഷം കൊണ്ട് സംസ്ഥാനത്ത് 92 പാലങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കടുത്തുരുത്തി – പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ചേർപ്പുങ്കൽ – കൊഴുവനാൽ റോഡിൽ മീനച്ചിലാറിന് കുറുകെ പുതുതായി നിർമ്മിച്ച ചേർപ്പുങ്കൽ പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മൂന്ന് വർഷം കൊണ്ട് തന്നെ ലക്ഷ്യത്തിനടുത്തെത്താൻ സർക്കാരിനായി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി പാത 2025ൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചേർപ്പുങ്കൽ മാർ സ്ലീവാ പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരുന്നു. പല പ്രതിസന്ധികൾ ഉണ്ടായിട്ടും സർക്കാരിന്റെ ഇച്ഛാശക്തിയിലൂടെയാണ് ചേർപ്പുങ്കൽ സമാന്തര പാലം പൂർത്തിയാക്കാൻ സാധിച്ചെതെന്ന് മന്ത്രി പറഞ്ഞു.

എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ എം.ടി. ഷാബു റിപ്പോർട്ട് അവതരിപ്പിച്ചു.
പാലം നിർമ്മിച്ച മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് ഉടമ എം.എം.മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.