മണ്‍വിളയില്‍ വ്യവസായ എസ്‌റ്റേറിലെ പ്ലാസ്റ്റിക് യൂണിറ്റിലുണ്ടായ വന്‍ തീപിടിത്തം പടരാതെ നിയന്ത്രിക്കാനായത് ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം.
തീപിടിത്തമുണ്ടായ പ്രധാന കെട്ടിടം അഗ്‌നി വിഴുങ്ങിയതോടെ ചുറ്റുമുള്ള ഗോഡൗണുകളിലേക്കും അടുത്തുള്ള വീടുകളിലേക്കും തീപടരാതെ ശ്രദ്ധിച്ചുകൊണ്ട് നിലവിലുള്ള തീ അണയ്ക്കുക എന്നതായിരുന്നു സേനയുടെ ദൗത്യം. ആ യജ്ഞം വിജയമായതാണ് ഇത്രയുംവലിയ തീപിടിത്തം കൂടുതല്‍ മേഖലകളിലേക്ക് പടരാതെ നിയന്ത്രിക്കാന്‍ സഹായിച്ചത്.
ആളിക്കത്തി വിഷപ്പുക വമിക്കാന്‍ സഹായിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ സാമഗ്രികളുമായതിനാല്‍ മണിക്കൂറികളോളം 45 ഫയര്‍ എഞ്ചിനുകള്‍ അധ്വാനിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുമാത്രമല്ല, കൊല്ലത്തുനിന്നും കന്യാകുമാരി ജില്ലയില്‍നിന്നും ഫയര്‍ എഞ്ചിനുകള്‍ എത്തിക്കാനായി.
തിരുവനന്തപുരത്ത് ചെങ്കല്‍ചൂള, ചാക്ക, വിഴിഞ്ഞം, പൂവാര്‍, പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെയ്യാര്‍ഡാം, നെടുമങ്ങാട്, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍, വര്‍ക്കല എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍നിന്നും കൊല്ലത്ത് കൊല്ലം, കടപ്പാക്കട, ചാമക്കട, കുണ്ടറ, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങൡനിന്നും ഫയര്‍ എഞ്ചിനുകളിലെത്തി.
കൂടാതെ വി.എസ്.എസ്.സിയില്‍നിന്ന് രണ്ടും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്ന് ഒന്നും ഫയര്‍ എഞ്ചിനുകളും സഹായത്തിനെത്തി. ഇതിനുപുറമേയാണ് കന്യാകുമാരിയില്‍ നിന്ന് രണ്ട് ഫയര്‍ എഞ്ചിനുകള്‍ കൂടി എത്തിച്ചത്. ആകെ 45 എഞ്ചിനുകളും 400 ഓളം ജീവനക്കാരുമാണ് തീകെടുത്താന്‍ അക്ഷീണ പരിശ്രമം നടത്തിയത്.
അപകടം നടന്നയുടന്‍ രാത്രി 7.20നാണ് വിവരം തൊട്ടടുത്തുള്ള കഴക്കൂട്ടം ഫയര്‍ സ്‌റ്റേഷനില്‍ ലഭിക്കുന്നത്. അഞ്ചു മിനിറ്റിനുള്ളില്‍തന്നെ സംഘം അപകടസ്ഥലത്ത് എത്തുകയും തീ അണയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തീപിടിത്തം ഉണ്ടായ പ്രധാനകെട്ടിടം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിറയെ ഉള്ളിലുണ്ടായിരുന്നതിനാല്‍ അടുക്കാന്‍ പറ്റാത്തവിധം ആളിക്കത്തുകയായിരുന്നു.
ഇതിനകം ചെങ്കല്‍ചൂളയില്‍നിന്നും ചാക്കയില്‍നിന്നും ടീമുകള്‍ എത്തി. തീയാളുന്ന കെട്ടിടത്തിന്റെ അവസ്ഥ മനസിലായതോടെ തീ അടുത്ത കെട്ടിടത്തിലേക്കും ചുറ്റുമുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പടരാതിരിക്കാനുള്ള മുന്‍കരുതലായി പിന്നീട്.
കാട്ടു തീ പടരാതിരിക്കാന്‍ ഫയര്‍ലൈന്‍ സൃഷ്ടിക്കുന്നതുപോലെ അടുത്തുള്ള ഗോഡൗണിലേയും സ്‌റ്റോക്ക് സാധനങ്ങള്‍ മാറ്റാനായി പിന്നീടുള്ള നീക്കം. ഇതിനായി ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരും സ്ഥാപന ജീവനക്കാരും മറ്റുള്ളവരും ഒന്നിച്ചതോടെ അടുത്ത കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയുക എന്ന ലക്ഷ്യം ഏതാണ്ട് വിജയിച്ചു. അവിടെയുണ്ടായിരുന്ന പ്ലാസ്്റ്റിക് ഗ്രാനൂള്‍സ്, പുതിയ സ്‌റ്റോക്ക്, പ്രവര്‍ത്തനനായി ശേഖരിച്ചിരുന്ന ബാരല്‍ കണക്കിനു ഡീസല്‍ എന്നിവ കുറേയേറെ നീക്കാനായി.
പിന്നീട് നിന്നുകത്തുകയും ഉള്ളിലെ പ്ലാസ്്റ്റിക് ഉത്പന്നങ്ങളുടെ സാന്നിധ്യം മൂലം പൊട്ടിത്തെറിക്കുകയും െചയ്തതോടെ ഫയര്‍ എഞ്ചിനുകള്‍ നിര്‍ത്താതെ വെള്ളം ചീറ്റിച്ചു.
വെള്ളം നിറച്ച് തിരികെയെത്താനുള്ള സമയം ലാഭിക്കാനായി ബദല്‍ സംവിധാനമായി സമീപത്തെ അരശുംമൂട് കുളം കണ്ടെത്തുകയായിരുന്നു. ഇവിടെനിന്ന് ഫയര്‍ എഞ്ചിനുകള്‍ വെള്ളം നിറയ്ക്കാന്‍ സംവിധാനം ഒരുക്കിയതോടെ വെള്ളം ലഭ്യതയ്ക്ക് പ്രശ്‌നമുണ്ടായതേയില്ല.
ഇതിനുപുറമേ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ നിര്‍ദേശപ്രകാരം സ്വകാര്യ ടാങ്കറുകളും വെള്ളമെത്തിക്കാനുണ്ടായിരുന്നു.
അര്‍ഥരാത്രി പന്ത്രണ്ടരയോടെയാണ് ഒരുവിധം തീ നിയന്ത്രണവിധേയമായത്. പിന്നീടും ഉള്ളിലെ പ്ലാസ്റ്റിക് എരിഞ്ഞമരുകയായിരുന്നു. ഇത് ഏതാണ്ട് ഉരുകിത്തീര്‍ന്നത് വെളുപ്പിന് ആറോടെയായിരുന്നു.
ഒരു രാത്രി മുഴുവന്‍ നിന്നുകത്തിയ കെട്ടിടം ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അതിനുള്ളിലേക്ക് ആരും പോകരുതെന്നും സമീപത്ത് നില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴും ഉള്ളിലെ കനല്‍ ഉരുകി പുകയുയരുന്നുമുണ്ട്.
ഫയര്‍ ആന്റ് റസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്റെ നിര്‍ദേശത്തിന്റെയും മേല്‍നോട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ഡയറക്ടര്‍ (ടെക്‌നിക്കല്‍) ആര്‍. പ്രസാദാണ് രക്ഷാദൗത്യ രംഗത്തുണ്ടായിരുന്നത്. റീജിയണല്‍ ഫയര്‍ ഓഫീസര്‍ എ. നൗഷാദ്, തിരുവനന്തപുരം ജില്ലാ ഓഫീസര്‍ കെ. അബ്ദുള്‍ റഷീദ്, കൊല്ലം ജില്ലാ ഓഫീസര്‍ കെ. ഹരികുമാര്‍ എന്നിവര്‍ പ്രവര്‍ത്തനരംഗത്ത് ഉദ്യോഗസ്ഥരെ നയിച്ചു. ഇപ്പോഴും ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് ജീവനക്കാരും മൂന്നു ഫയര്‍ എഞ്ചിനുകളും സ്ഥലത്തുണ്ട്.