കൂടുതല്‍ കുട്ടികള്‍ കല്ലാറില്‍; കുറവ് എഴുകുംവയലില്‍

മാര്‍ച്ച് നാല് മുതല്‍ 25 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്എസ്എല്‍സി പൊതുപരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായി. ഇത്തവണ 6064 ആണ്‍കുട്ടികളും 5498 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11562 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. എസ്.സി വിഭാഗത്തില്‍ നിന്ന് 1567 കുട്ടികളും എസ്.ടി വിഭാഗത്തില്‍ നിന്ന് 590 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്തവണയും കല്ലാര്‍ സര്‍ക്കാര്‍ എച്ച്എസ്എസാണ് മുന്നില്‍. 354 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുറവ് കുട്ടികള്‍ എഴുകുംവയല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ്. രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതുന്നു.

എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കരിമണ്ണൂര്‍ എസ്.ജെ.എച്ച്.എസിലാണ്. 378 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുറവ് മുക്കുളം എസ്ജിഎച്ച്എസിലാണ്. രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ.

ചോദ്യപേപ്പറുകളുടെ തരംതിരിക്കല്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തരംതിരിക്കല്‍ പൂര്‍ത്തിയായാല്‍ ജില്ലാ ട്രഷറി, സബ് ട്രഷറികള്‍, ബാങ്കുകള്‍ എന്നീ ക്‌ളസ്റ്ററുകളിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുക. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 17 ക്ലസ്റ്ററുകളും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 29 ക്ലസ്റ്ററുകളുമാണുള്ളത്.