സ്ത്രീ ശാക്തീകരണത്തിന് സർക്കാറിൻ്റെ പ്രത്യേക പരിഗണന മന്ത്രി ഡോ. ആർ ബിന്ദു


സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളും പരിപാടികളും സർക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കാഞ്ഞങ്ങാട് നടക്കുന്ന സമം സാംസ്കാരികോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സമം വ്യക്തമായ ഉള്ളടക്കത്തോടെ നടപ്പിലാക്കുന്നു. സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാജ്യത്ത് ഉയർന്നു നിൽക്കുന്നത് കേരളമാണ്. സാമൂഹികമായ സജീവതയും നേടാൻ കേരളത്തിന് കഴിഞ്ഞു. കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്. ഇതൊക്കെ പറയുമ്പോഴും സ്ത്രീധനം പോലുള്ള ആചാരങ്ങൾ ഇപ്പോഴും സ്ത്രീകളെ പുറകോട്ട് പിടിച്ചു വലിക്കുന്നു എന്ന യഥാർഥ്യവും കേരളത്തിൽ നമ്മുക്ക് കാണാനാകും. എന്നിരുന്നാലും മറ്റു സംസ്‌ഥാനത്തെ അപേക്ഷിച്ച് അത് കുറവാണ്. സ്ത്രീധനമെന്ന ദുരാചാരത്തെ പൂർണമായി നമ്മുക്ക് തുടച്ചു മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്.

1958 ൽ നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം ഇപ്പോഴും വലിയ അംഗീകാരമുള്ള സാമൂഹിക ആചാരമായി തുടരുക തന്നെയാണ്. സ്ത്രീധനത്തിൻ്റെ പേരിൽ മിടുക്കികളും പ്രതിഭാശാലികളുമായ പെൺകുട്ടികൾ വരെ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയുണ്ടാകുവെന്നത് സമീപകാലത്തും നടക്കുന്നു. സത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടനേകം ദൂരം നമ്മുക്ക് പോകേണ്ടതുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ജന്മിതത്വത്തിൻ്റെ ഇടപെടലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്ത്രീകൾ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കപ്പെടേണ്ടവരാണെന്ന അറു പിൻതിരിപ്പൻ ചിന്തകൾ ഇപ്പോഴും ആധുനിക ഭാരതത്തിലും കൊണ്ടു വന്ന വേരുറപ്പിച്ച് നിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ജന്മിത്വവും മുതലാളിത്തവും ഓരേ രീതിയിൽ അക്രമിക്കുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് സ്ത്രീകൾ ജീവിക്കുന്നത്. പൊതുവിടങ്ങൾ ഇപ്പോഴും സ്ത്രീ സൗഹാർദപരമാണോയെന്ന വിഷയം നിലനിക്കുന്നു. രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചൊക്കെ പ്രകാശമാനമായ ചിത്രങ്ങളാണ് കേരളത്തിലുള്ളത്. പിന്തിരിപ്പൻ ശക്തികളെ ശക്തമായി നേരിടാൻ സ്ത്രീകൾ കരുത്തു നേടണമെന്നും മന്ത്രി പറഞ്ഞു.

ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് സമം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സാഹിത്യം -ബിന്ദു മരങ്ങാട്, കല – സി.പി ശുഭ, വിദ്യാഭ്യാസം -ഭാർഗവി കുട്ടി കോറോത്ത്, പൊതുപ്രവർത്തനം -എം ലക്ഷ്മി, കൃഷി – മുംതാസ് അബ്ദുല്ല, ആരോഗ്യം – ഡോ. രാജി രാജൻ, തുളു സിനിമ -രൂപ വോർക്കാടി,വനിതാ സംരംഭക -മല്ലികഗോപാൽ, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി. ആർ വൃന്ദ , സംഗീതം – ആർഎൽവി ചാരുലത എന്നിവർക്കുള്ള അവാർഡ് വിതരണം മന്ത്രി നിർവ്വഹിച്ചു. തുടർന്ന് സമം സാംസ്കാരികോത്സവ മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവ്വഹിച്ചു.